കോഴിക്കോട് നഗരത്തില്‍ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് പാര്‍ക്ക് ചെയ്യാം; പുതിയ 30 പാര്‍ക്കിങ് ഏരിയകള്‍

represetational photo

കോഴിക്കോട്; നഗരത്തില്‍ റോഡരികില്‍ പ്രത്യേക സ്ഥലംകണ്ടെത്തി വാഹനം പാര്‍ക്ക് ചെയ്യാനുള്ള സ്മാര്‍ട്ട് പാര്‍ക്കിങ് പദ്ധതി അവസാന ഘട്ടത്തിലേക്ക്. കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന പദ്ധതി ഒരുമാസത്തിനകം തുടങ്ങും. റോഡരികിലെ 20 സ്ഥലങ്ങളും 10 സ്വകാര്യ പാര്‍ക്കിങ് കേന്ദ്രങ്ങളുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. മൊബൈല്‍ ആപ്പുപയോഗിച്ച് പാര്‍ക്കിങ് കേന്ദ്രം കണ്ടെത്തി ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള അവസരമുണ്ടാവും.

പണമടച്ച് പാര്‍ക്ക് ചെയ്യുന്ന രീതിയാണ് നടപ്പാക്കുന്നത്. പാര്‍ക്കിങ്ങിനായി കണ്ടെത്തിയ സ്ഥലങ്ങള്‍ മാര്‍ക്ക് ചെയ്തു തുടങ്ങി. വൈകാതെ ടെന്‍ഡര്‍നടപടികളിലേക്ക് കടക്കുമെന്ന് കോര്‍പ്പറേഷന്റെ ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മേയര്‍ ഡോ. എം. ബീനാ ഫിലിപ്പ് പറഞ്ഞു.

ലോറി പാര്‍ക്കിങ്ങിനായി തുറമുഖവകുപ്പിന്റെ സഹകരണത്തോടെ ഭട്ട്‌റോഡ് ബീച്ചില്‍ സംവിധാനമൊരുക്കും. സൗത്ത് ബീച്ചില്‍നിന്ന് ലോറി പാര്‍ക്കിങ് മാറ്റും. കിഡ്‌സണ്‍ കോര്‍ണറിലും, സ്‌റ്റേഡിയത്തിനു സമീപത്തും പാര്‍ക്കിങ് പ്ലാസയ്ക്ക് സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ ടെന്‍ഡര്‍ നടപടികളിലേക്ക് പോവുമെന്നും മേയര്‍ പറഞ്ഞു. വിനോദസഞ്ചാര വകുപ്പുമായി ചേര്‍ന്നുള്ള ബേപ്പൂരിലെ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകത്തിന്റെ തറക്കല്ലിടല്‍ ഉടനെ നടക്കും. മാങ്കാവിലെ ഷി ഹോസ്റ്റല്‍ ജനുവരി അവസാനമോ ഫെബ്രുവരി ആദ്യത്തിലോ പ്രവര്‍ത്തനം തുടങ്ങുമെന്നും മേയര്‍ പറഞ്ഞു.

കോര്‍പ്പറേഷന്റെ പഴയ ഓഫീസ് കെട്ടിടത്തില്‍ പുരാവസ്തുമ്യൂസിയം വകുപ്പിന്റെ സഹകരണത്തോടെ ചരിത്രമ്യൂസിയം ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട്ടെ വിവിധ മറുനാടന്‍ സമൂഹങ്ങളുടെ ഭക്ഷണം കലാരൂപം എന്നിവകൂടെ മ്യൂസിയത്തിന്റെ ഭാഗമായുള്‍പ്പെടുത്തും. മീഞ്ചന്ത ഗവ. ആര്‍ട്‌സ് കോളേജില്‍ അന്താരാഷ്ട്ര സ്‌റ്റേഡിയം കോംപ്ലക്‌സിനുള്ള നപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.

 

 

Share news
error: Content is protected !!
Scroll to Top