കെവിന്‍ വധക്കേസ്;10 പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം

 കോട്ടയം: കെവിന്‍ വധക്കേസില്‍ എല്ലാ പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 10 പേരാണ് കേസില്‍ കുറ്റക്കാര്‍. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയാണ് ഒന്നാം പ്രതി, രണ്ടാം പ്രതി നിയാസ് മോന്‍(ചിന്നു), മൂന്നാം പ്രത് ഇഷാന്‍ ഇസ്മയില്‍, നാലാം പ്രതി റിയാസ് ഇബ്രാഹിംകുട്ടി, ആറാംപ്രതി മനു മുരളീധരന്‍, ഏഴാം പ്രതി ഷിഫിന്‍ സജാദ്, എട്ടാം പ്രതി എന്‍ നിഷാദ്, ഒമ്പതാം പ്രതി ഫസില്‍ ഷെരീഫ്, പതിനൊന്നാം പ്രതി ഷാനു ഷാജഹാന്‍, 12 ാം പ്രതി ടിറ്റു ജെറോം എന്നിവരെയാണ് ശിക്ഷിച്ചത്. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എസ് ജയചന്ദ്രന്‍ ആണ് വിധി പറഞ്ഞത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണ് ഇതെന്ന് കോടതി പറഞ്ഞു.

പ്രതികള്‍ 40,000 രൂപ വീതം പിഴ ഒടുക്കണം. കെവിനൊപ്പം തട്ടിക്കൊണ്ടുപോയ മുഖ്യസാക്ഷി അനീഷിന് ഒരു ലക്ഷം രൂപ നല്‍കാനും വിധിച്ചു. കെവിന്റെ കുടുംബത്തിനും നീനുവിനും ഒന്നരലക്ഷം രൂപ വീതം നല്‍കണം. കഴിഞ്ഞദിവസം വാദം പൂര്‍ത്തിയായ കേസ് ദുരഭിമാനക്കൊലയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതികളുടെ പ്രായവും മറ്റ് കേസുകളില്‍ ഉള്‍പ്പെടാത്തതും പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയതെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

2018 മെയ് 28 നാണ് നട്ടാശേരി പ്ലാത്തറ വീട്ടില്‍ കെവിനെ(24)ചാലിയേക്കര തോട്ടില്‍ മരിച്ച നിലിയില്‍ കണ്ടെത്തിയത്.

Share news
error: Content is protected !!
Scroll to Top