സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് പ്രവര്‍ത്തനം തുടങ്ങി

എറണാകുളം : സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.നെക്ടര്‍ ഓഫ് ലൈഫ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു.നവജാത ശിശുക്കള്‍ക്ക് പലവിധ കാരണങ്ങളാല്‍ ആവശ്യത്തിന് മുലപ്പാല്‍ ലഭിക്കാത്തത് മൂലമുള്ള പോഷകാഹാര കുറവും അപകടങ്ങളും ഒഴിവാക്കുകയാണ് ലക്ഷ്യം.

പ്രതിരോധ ശേഷിയുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ ഇത്തരം സംവിധാനങ്ങള്‍ സഹായിക്കുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്യവെ മന്ത്രി പറഞ്ഞു.അമ്മയുടെ മരണം, മുലപ്പാലിന്റെ അപര്യാപ്തത, രോഗബാധ തുടങ്ങിയ കാരണങ്ങളാല്‍ നവജാത ശിശുക്കളുടെ ജീവനും ആരോഗ്യത്തിനും വെല്ലുവിളിയാകുന്ന സാഹചര്യങ്ങള്‍ ഏറെയാണ്.

ആരോഗ്യമുള്ള അമ്മമാരില്‍ നിന്ന് പരിശോധനകള്‍ക്ക് ശേഷം ശേഖരിക്കുന്ന പാല്‍ ആറ് മാസം വരെ ബാങ്കില്‍ കേടുകൂടാതെ സൂക്ഷിക്കാനാവും. ജനറല്‍ ആശുപത്രിയിലെ നവജാത ശിശു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മാത്രമാണ് പ്രാരംഭ ഘട്ടത്തില്‍ സൗജന്യമായി മുലപ്പാല്‍ ലഭ്യമാക്കുക. പിന്നീട് പാല്‍ ശേഖരണത്തിനും വിതരണത്തിനുമായി ആശുപത്രികളുടെ ശൃംഖലയുണ്ടാക്കാനാണ് പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.

35 ലക്ഷം രൂപ ചെലവില്‍ റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഗ്ലോബലിന്റെ സഹകരണത്തോടെയാണ് ബാങ്ക് സ്ഥാപിച്ചിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top