തെക്കന്‍ തമിഴ്‌നാടിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടു; കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കന്‍ തമിഴ്നാട് തീരത്തിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് അടുത്ത നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത. ഞായറാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തമിഴ്നാട് തീരത്തുനിന്ന് കിഴക്കന്‍ കാറ്റ് കേരളത്തിലേക്ക് വീശുന്നതാണ് സംസ്ഥാനത്ത് ഇപ്പോള്‍ ലഭിക്കുന്ന മഴയ്ക്കുള്ള പ്രധാനപ്പെട്ട കാരണം. ഇതിനിടെയാണ് തെക്കന്‍ തമിഴ്നാട് തീരത്തിന് സമീപം
ചക്രവാതച്ചുഴി രൂപപ്പെട്ടത്. ഇതിന്റെ സ്വാധീനം അടുത്ത മൂന്ന് ദിവസങ്ങളില്‍ തുടരാനാണ് സാധ്യത. ചക്രവാതച്ചുഴിയുടെ സ്വാധീനത്താലായിരിക്കും കൂടുതല്‍ മഴ കേരളത്തില്‍ ലഭിക്കുകയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു.

ഒക്ടോബര്‍ 24 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. അതേസമയം വിവിധ ജില്ലകളില്‍ ഇന്നു പ്രഖ്യാപിച്ച ഓറഞ്ച് അലേര്‍ട്ട് ഉച്ചയോടെ പിന്‍വലിച്ചിരുന്നു. ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ കാലാവസ്ഥ
നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുള്ളത്.

ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങളില്‍ അതീവ ജാഗ്രത വേണമെന്നും മത്സ്യത്തൊഴിലാളികള്‍
കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

 

Share news
error: Content is protected !!
Scroll to Top