എല്‍പി സ്‌കൂളില്‍ അഞ്ച് വരെ പഠിപ്പിക്കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍

സംസ്ഥാനത്തെ എല്ലാ ലോവര്‍ പ്രൈമറി സ്‌കൂളുകളിലും ആഞ്ചാം ക്ലാസ് വരെയും അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ എട്ടാം ക്ലാസ് വരെയും പഠിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവായി. കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് അയല്‍പക്ക ദൂരപരിധിക്കുള്ളില്‍ സ്‌കൂളുകള്‍ സ്ഥാപിച്ചു നല്‍കണമെന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലെ ആറാം വകുപ്പ് പ്രകാരമാണ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഒരു കിലോമീറ്ററിനുള്ളിലും ആറു മുതല്‍ എട്ടു വരെയുള്ള കുട്ടികള്‍ക്ക് മൂന്നു കിലോമീറ്ററിനുള്ളിലും സ്‌കൂള്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നാണ് ചട്ടം അനുശാസിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ പിന്നാക്ക പ്രദേശമായ വാവോട് നാലാം ക്ലാസിനു മുകളിലുള്ള കുട്ടികള്‍ക്ക് പഠിക്കാന്‍ നിയമം അനുശാസിക്കുന്ന ദൂരപരിധിയില്‍ സ്‌കൂള്‍ സൗകര്യം ഏര്‍പ്പാടാക്കണമെന്ന ആവശ്യം പരിഗണിക്കവെയാണ് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചത്. കുന്നും മലകളും നിറഞ്ഞ പിന്നാക്ക പ്രദേശമായ വാവോട് യുപി സ്‌കൂള്‍ തുടങ്ങണമെന്ന് തദ്ദേശാധികാര കേന്ദ്രമായ കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് ശുപാര്‍ശ ചെയ്തിട്ടുമുണ്ട്. ഇപ്പോള്‍ ആറിനും 14-നും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ മൈലക്കരയിലെ യുപി സ്‌കൂളിനെയാണ് ആശ്രയിക്കുന്നത്.

Share news
error: Content is protected !!
Scroll to Top