സംസ്ഥാനത്ത് ഇന്നുമുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വന്നു. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. മെയ് 8 രാവിലെ 6 മുതല്‍ മെയ് 16 വരെയാണ് ലോക്ക്ഡൗണ്‍.

യാത്രകള്‍ ഒഴിവാക്കണം. അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പൊലീസ് പാസ് വേണം. ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ സത്യവാങ്മൂലം കൈയില്‍ കരുതണം. വിവാഹം, മരണാനന്തരച്ചടങ്ങുകള്‍, രോഗിയായ ബന്ധുവിനെ സന്ദര്‍ശിക്കല്‍, രോഗിയെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുക എന്നിവയ്ക്ക് മാത്രമേ ജില്ലവിട്ടുള്ള യാത്ര അനുവദിക്കൂ.
മരണാനന്തരച്ചടങ്ങുകള്‍, വിവാഹം എന്നിവയ്ക്ക് കാര്‍മികത്വം വഹിക്കേണ്ട പുരോഹിതന്മാര്‍ക്ക് നിയന്ത്രണമില്ല. സ്വയം തയ്യാറാക്കിയ സത്യപ്രസ്താവന, തിരിച്ചറിയല്‍ കാര്‍ഡ്, ക്ഷണക്കത്ത് എന്നിവ കൈവശമുണ്ടാകണം. ഹോട്ടലുകള്‍ക്ക് രാവിലെ ഏഴുമുതല്‍ രാത്രി 7.30 വരെ പാഴ്സല്‍ നല്‍കാം.

ക്രമീകരണങ്ങള്‍ ഇങ്ങനെ

* കള്ളുഷാപ്പുകള്‍ അടച്ചു

* വാര്‍ഡ്തല സമിതിക്കാര്‍ക്ക് സഞ്ചരിക്കാന്‍ പാസ്

* മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്യണം. 14 ദിവസം ക്വാറന്റീനില്‍ കഴിയണം.

* തട്ടുകടകള്‍ക്ക് അനുമതിയില്ല

* ഹാര്‍ബര്‍ ലേലം നിര്‍ത്തി

* ചിട്ടിതവണ പിരിവിന് വിലക്ക്

* ചരക്കുഗതാഗതത്തിന് തടസ്സമില്ല

* ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ജീവന്‍ രക്ഷാമരുന്നുകള്‍ എത്തിക്കാന്‍ ഹൈവേ പൊലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും സംയുക്ത സംവിധാനം

* കോടതി ചേരുന്നുണ്ടെങ്കില്‍ അഭിഭാഷകര്‍ക്കും ഗുമസ്തന്‍മാര്‍ക്കും യാത്രാനുമതി.

* ഭക്ഷ്യവസ്തുക്കള്‍, മെഡിക്കല്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ പാക്കിങ് യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തിക്കാം.

* വാഹന വര്‍ക്ക്ഷോപ്പുകള്‍ ആഴ്ച അവസാനം രണ്ടുദിവസം തുറക്കാം.

* ബാങ്കുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍. ബാങ്കുകളുടെയും ഇന്‍ഷുറന്‍സ് ധനകാര്യ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രമായി ചുരുക്കി. ഇടപാടുകള്‍ 10 മുതല്‍ ഒന്നുവരെ മാത്രമാണ്. രണ്ടിന് അടയ്ക്കണം.

 

Share news
error: Content is protected !!
Scroll to Top