തണ്ടര്‍ബോള്‍ട്ട് സംഘത്തിനുനേരെ കാട്ടാന ആക്രമണം; പൊലീസുകാരന് പരിക്ക്

പെരിന്തല്‍മണ്ണ: കരുളായി വനമേഖലയിലേക്ക് പോകുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിനുനേരെ കാട്ടാനയുടെ ആക്രമണം. ആനയുടെ കുത്തേറ്റ് തണ്ടര്‍ബോള്‍ട്ട് ടീം അംഗവും ചാലിയാര്‍ മൈലാടി സ്വദ്ദേശിയുമായ അഹമ്മദ്ബഷീറി (44)ന് സാരമായി പരിക്കേറ്റു. വലതു കൈയിനും തോളെല്ലിനും പരിക്കേറ്റ ബഷീറിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.

ഇന്നലൈ രാവിലെ ഒമ്പതോടെയാണ് സംഭവം. മാവോയിസ്റ്റ് തിരച്ചിലിന്റെ ഭാഗമായി കരുളായി റെയ്ഞ്ചിലെ നെടുങ്കയം മാഞ്ചീരി വനത്തിലേക്കുള്ള യാത്രക്കിടെയാണ് സംഘം കാട്ടാനയുടെ മുന്നില്‍പ്പെട്ടത്.
ചീറിയടുത്ത കാട്ടാനയെ കണ്ട് തണ്ടര്‍ബോള്‍ട്ട് അംഗങ്ങള്‍ വാഹനത്തില്‍നിന്നുമിറങ്ങി ഓടുന്നതിനിടയില്‍ വീണ ബഷീറിനെ കാട്ടാന കുത്തുകയായിരുന്നു. തണ്ടര്‍ബോള്‍ട്ട് ടീം ആയതിനാല്‍ പ്രത്യേക ജാക്കറ്റ് ധരിച്ചിരുന്നു. നെഞ്ചിന് കുത്തിയത് തടയുമ്പോള്‍ കൈക്കാണ് കൊണ്ടത്. ഒച്ചവച്ചും റബര്‍ ബുള്ളറ്റുകൊണ്ട് വെടിവച്ചുമാണ് കാട്ടാനയെ ഓടിച്ചത്. കാട്ടാനശല്യം രൂക്ഷമായ മേഖലയാണിത്.

രാവിലെ 8.30ഓടെയാണ് വനം വകുപ്പിന്റെ ചെറുപുഴ ചെക്ക് പോസ്റ്റ് കടന്ന് തണ്ടര്‍ബോള്‍ട്ട് സംഘം വനമേഖലയിലേക്ക് പോയതെന്ന് നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ പ്രവീണ്‍ കുമാര്‍ പറഞ്ഞു. ബഷീറിനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികിത്സ നല്‍കിയശേഷമാണ് പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രിയിലേക്ക് മാറ്റിയത്. നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top