HIGHLIGHTS : മഞ്ചേരി: കാടാമ്പുഴ ഇരട്ടകൊലപാതക കേസില്‍ പ്രതി വെട്ടിച്ചിറ കരിപ്പോള്‍ സ്വദേശി മുഹമ്മദ് ശരീഫി(42)ന് ഇരട്ട ജീവപര്യന്തവും പതിനഞ്ച് വര്‍ഷം തടവ് ശിക്ഷയും...
മഞ്ചേരി: കാടാമ്പുഴ ഇരട്ടകൊലപാതക കേസില്‍ പ്രതി വെട്ടിച്ചിറ കരിപ്പോള്‍ സ്വദേശി മുഹമ്മദ് ശരീഫി(42)ന് ഇരട്ട ജീവപര്യന്തവും പതിനഞ്ച് വര്‍ഷം തടവ് ശിക്ഷയും. പ്രതി 2,75,000 രൂപ പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു. മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.
പല്ലിക്കണ്ടത്ത് വലിയ പുരയ്ക്കല്‍ മരക്കാരിന്റെ മകള്‍ ഉമ്മുസല്‍മ(26), മകന്‍ ദില്‍ഷാദ്(7)എന്നിവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട സ്ത്രീയും കുട്ടിയും താമസിച്ചിരുന്ന വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറിയതിന് അഞ്ച് വര്‍ഷം തടവും 25,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ കൊലപ്പെടുത്തിയ കുറ്റത്തിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. യുവതിയുടെ ഏഴു വയസുകാരനായ മകനെ കൊലപ്പെടുത്തിയതിന് തടവും ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി ജയിലില്‍ കിടക്കേണ്ടി വരും. ഗര്‍ഭസ്ഥ ശിശുവിനെ കൊലപ്പെടുത്തിയതിന് പത്ത് വര്‍ഷം തടവും പ്രതി അനുഭവിക്കണം.
2017 മെയ് 22 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കാടാമ്പുഴ സ്വദേശിനിയായ ഉമ്മു സല്‍മയും മകന്‍ ദില്‍ഷാദും കൊല്ലപ്പെട്ട കേസിലാണ് വിധി. പൂര്‍ണ ഗര്‍ഭിണിയായിരുന്ന ഉമ്മുസല്‍മയെയും ഏഴുവയസുള്ള മകനെയുമാണ് കൊലപ്പെടുത്തിയത്. ഉമ്മുസല്‍മ ഭര്‍ത്താവും വീട്ടുകാരുമായി തെറ്റി പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഭാര്യയും മൂന്ന് മക്കളും ഉള്ള പ്രതി ശെരീഫ് ഉമ്മുസല്‍മയുമായി സൗഹൃദത്തിലായി. ഈ ബന്ധത്തില്‍ ഉമ്മുസല്‍മ ഗര്‍ഭിണിയായി. പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍കലാശിച്ചത്. ആശുപത്രിയില്‍ തന്നോടൊപ്പം നില്‍ക്കണമെന്നും അല്ലെങ്കില്‍ പ്രതിയുടെ ഭാര്യവീട്ടില്‍ അറിയിച്ച് പ്രശ്നമുണ്ടാക്കുമെന്നും ഉമ്മുസല്‍മ ശരീഫിനോട് പറഞ്ഞു. ഇതില്‍ ക്ഷുഭിതനായ പ്രതി ഉമ്മുസല്‍മയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.കൊലപാതകം കണ്ട ഉമ്മുസല്‍മയുടെ മകന്‍ ദില്‍ഷാദിനെയും ഷാള്‍ കഴുത്തില്‍ മുറുക്കി കൊല്ലുകയായിരുന്നു. മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇരുവരുടെയും കൈ ഞരമ്പുകള്‍ മുറിക്കുകയും തുടര്‍ന്ന് വാതില്‍ പൂട്ടി ചാവി വലിച്ചെറിഞ്ഞ് രക്ഷപ്പെടുകയുമായിരുന്നു.
ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ അന്വേഷണ റിപ്പോര്‍ട്ടുമാണ് വഴിത്തിരിവായത്.