യുപി സര്‍ക്കാര്‍ വഴങ്ങി; രാഹുലിനും പ്രയിങ്കയ്ക്കും ലഖിംപുര്‍ സന്ദര്‍ശിക്കാന്‍ അനുമതി

ന്യൂഡല്‍ഹി: ലക്‌നൗ വിമാനത്താവളത്തിലെ പ്രതിഷേധത്തിന് ശേഷം രാഹുല്‍ ഗാന്ധിയും സംഘവും ലഖിംപൂരിലേക്ക് പുറപ്പെട്ടു. വിമാനത്താവളത്തിലിറങ്ങാന്‍ അനുമതി ലഭിച്ചെങ്കിലും രാഹുല്‍ നിര്‍ദ്ദേശിച്ച വാഹനത്തില്‍ പോകാന്‍ അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയും ഉദ്യോഗസ്ഥരും തമ്മില്‍ വാഗ്വാദം ഉണ്ടായി. ഉദ്യോഗസ്ഥ നിലപാടില്‍ രാഹുല്‍ ഗാന്ധി പ്രതിഷേധിച്ചു. ലഖിംപൂരിലേക്ക് പോകാന്‍ അനുമതി ലഭിച്ചെന്നാണ് സര്‍ക്കാര്‍ അറിയിച്ചത് പക്ഷേ ഇത് എന്ത് രീതിയിലുള്ള അനുമതിയാണെന്ന് രാഹുല്‍ ചോദിച്ചു. പോലീസ് മറ്റെന്തോ ആസുത്രണം ചെയ്യുകയാണെന്നും രാഹുല്‍ ആരോപിച്ചു.

രാഹുലിന് പോകാന്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അനുസരിക്കണമെന്നുമുള്ള നിലപാടായിരുന്നു പോലീസ് സ്വീകരിച്ചത്. എന്നാല്‍ പോലീസ് ഒരുക്കുന്ന സുരക്ഷ വേണ്ടെന്നും, പൊലീസ് ഒരുക്കിയ വഴിയില്‍ പോകില്ലെന്നും രാഹുല്‍ അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി ലഖിംപൂര്‍ ഖേരി വിഷയം ഉന്നയിച്ചുള്ള കോണ്‍ഗ്രസ് നീക്കങ്ങള്‍ക്ക് പ്രിയങ്ക ഗാന്ധിയാണ് നേതൃത്വം നല്കിയത്.

അതേസമയം, ഖേരിയിലേക്ക് പോകവേ പോലീസ് കസ്റ്റഡിയിലെടുത്ത കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് വിട്ടയച്ചു. ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട പ്രിയങ്ക ഗാന്ധിയെ സീതാപൂരില്‍ വച്ചാണ് കസ്റ്റഡിയിലെടുത്തത്. ലഖിംപൂര്‍ ഖേരിയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തത്.

കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധിക്കും, പ്രിയങ്കാ ഗാന്ധിക്കും അനുമതി ലഭിച്ചതിന് പിന്നാലെയാണ് പ്രിയങ്കയെ യുപി പോലീസ് വിട്ടയച്ചത്. എസ് പി നേതാവ് അഖിലേഷ് യാദവിനും ആം ആദ്മി പാര്‍ട്ടി സംഘത്തിനും ലഖിംപുര്‍ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. കര്‍ഷകരുടെ നീതിക്കായുള്ള ശബ്ദത്തെ ബിജെപി അടിച്ചമര്‍ത്തുന്നുകയാണെന്നും ആ നീക്കത്തെ ചെറുക്കുമെന്നും പുറത്തിറങ്ങിയ ശേഷം പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.

 

Share news
error: Content is protected !!
Scroll to Top