കാറളത്തും കരുവന്നൂര്‍ മോഡല്‍ തട്ടിപ്പ്; കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന് പിന്നാലെ കാറളത്തും സമാന വായ്പ്പാ തട്ടിപ്പ്. പണയം വച്ച വസ്തു ഈടായി സ്വകരിച്ച് മറ്റൊരാള്‍ക്ക് വലിയ തുക കടം നല്‍കിയ കാറളം സഹകരണ ബാങ്കിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയാണ് വായ്പാ തട്ടിപ്പിനും വഞ്ചനാക്കുറ്റത്തിനും കേസെടുക്കാന്‍ ഉത്തരവിട്ടത്. താണിശ്ശേരി സ്വദേശിനി രത്‌നാവതി നല്‍കിയ പരാതിയിലാണ് ഉത്തരവ്.

തൃശ്ശൂരില്‍ സിപിഐഎം ഭരണസമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാറളം സഹകരണ ബാങ്കില്‍ തന്നെയാണ് കരുവന്നൂര്‍ മോഡല്‍ തട്ടിപ്പെന്നതും ശ്രദ്ധേയമാണ്. ഉടമയറിയാതെ പണയവസ്തു മറ്റൊരാളുടെ പേരില്‍ കൂടുതല്‍ തുകയ്ക്ക് പുതുക്കി നല്‍കിയെന്നാരോപിച്ച് താണിശ്ശേരി സ്വദേശിനി രത്‌നാവതി നല്‍കിയ പരാതിയിലാണ് കോടതി നടപടി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസന്വേഷിക്കുവാന്‍ ആണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

തന്റെ പേരിലുള്ള അഞ്ചര സെന്റ് സ്ഥലം പണയം വെച്ച് ബാങ്കില്‍ നിന്നും ഹര്‍ജിക്കാരി പണം എടുത്തിരുന്നു. ഇവരുടെ അറിവോ സമ്മതമോ ഇല്ലാതെ ബാങ്ക് ഇതേ വസ്തു ഈടായി കണക്കാക്കി മറ്റൊരാള്‍ക്ക് ഉയര്‍ന്ന തുക നല്‍കുകയായിരുന്നു. ഒടുവില്‍ ഈ ലോണിന്റെ പേരില്‍ വീടും സ്ഥലവും ജപ്തി ചെയ്യാന്‍ തീരുമാനിച്ചതിനെതിരെയാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്.

അഞ്ചര സെന്റ് ഭൂമി പണയം വച്ചു 5 ലക്ഷം രൂപയാണ് രത്‌നാവതി വായ്പ എടുത്തിരുന്നത്, ഇത് പിന്നീട് പുതുക്കി. പുതുക്കിയപ്പോള്‍ 20 ലക്ഷം രൂപ ഇവര്‍ അരിയാതെ ഇവരുടെ സഹോദരന് വായ്പ നല്‍കുകയായിരുന്നു. ആകെ ഒരു കോടി രൂപയിലധികം ബാധ്യതയാണ് തനിക്ക് ഇത് മൂലം ഉണ്ടായതെന്നും രത്‌നാവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top