കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രവര്‍ത്തിച്ചത് സെക്രട്ടറിയുടെയും ഭരണ സമിതിയുടെയും നിര്‍ദേശപ്രകാരമെന്ന്; കരുവന്നൂര്‍ തട്ടിപ്പ് കേസിലെ മൂന്നാം പ്രതി

തൃശ്ശൂര്‍: ബാങ്കിന്റെ ചുമതല ഉണ്ടായിരുന്നില്ല. സെക്രട്ടറിയും ഭരണ സമിതിയും പറയുന്നത് മാത്രമാണ് ചെയ്തത്. ഭരണ സമിതി അംഗങ്ങള്‍ കാര്യങ്ങളില്‍ നിരന്തരം ഇടപെട്ടിരുന്നു. ആരൊക്കൊയോ ചേര്‍ന്ന് കേസില്‍ പെടുത്തിയതാണ്. താന്‍ കേസില്‍ പെട്ടത് എങ്ങനെയെന്ന് അറിയില്ലെന്ന് കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മൂന്നാം പ്രതി ജില്‍സ്.
പാര്‍ട്ടി നോമിനി ആയാണ് ബാങ്കില്‍ ജോലിക്ക് കയറിയത്.  ബാങ്കിന്റെ മേല്‍നോട്ടത്തിലുള്ള സൂപ്പര്‍മാര്‍ക്കറ്റിന്റെ ചുമതലയാണ് കഴിഞ്ഞ പത്ത് വര്‍ഷമായി ഉണ്ടായിരുന്നത്. ബാങ്കിലെ കാര്യങ്ങള്‍ അറിയില്ല, സെക്രട്ടറി പറയുന്നതിനനുസരിച്ചാണ് എല്ലാം ചെയ്തതെന്നും ജില്‍സ് പ്രതികരിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നവരുമായി വ്യക്തിപരമായി ബന്ധമില്ല. ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നെങ്കിലും താനൊരു സജീവ പാര്‍ട്ടി പ്രവര്‍ത്തകനല്ല, ബാങ്കില്‍ ക്രമക്കേടുകള്‍ നടക്കുന്നതായി തോന്നിയിരുന്നില്ല. താന്‍ ചുമതലയൊഴിയുന്നതുവരെ സൂപ്പര്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങളെല്ലാം സുതാര്യമായിരുന്നു. സഹകരണ ഓഡിറ്റിന്റെ അടിസ്ഥാനത്തിലാണ് തനിക്കെതിരേ കേസെടുത്തിരിക്കുന്നത്. ഓഡിറ്റ് റിപ്പോര്‍ട്ട് കണ്ടിട്ടില്ല. കേസില്‍പ്പെട്ടത് എങ്ങനെയാണെന്ന് അറിയില്ലെ
ന്നും ജില്‍സ് പറഞ്ഞു.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ സ്ത്രീ കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചു. കരുവന്നൂര്‍ സ്വദേശി ഫിലോമിനയാണ് മരിച്ചത്. 28 ലക്ഷം രൂപയുടെ നിക്ഷേപമുള്ള ഫിലോമിനക്ക് മെച്ചപ്പെട്ട ചികിത്സക്കായി പണം പലതവണ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് ജീവനക്കാര്‍ തിരിച്ചയച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഒരു മാസമായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഫിലോമിന. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഫിലോമിനയ്ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ 28 ലക്ഷം രൂപ നിക്ഷേപമുണ്ടായിരുന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സമീപിച്ചു. പക്ഷേ ഒരു രൂപ പോലും കിട്ടിയില്ലെന്ന് ഭര്‍ത്താവ് ദേവസി ആരോപിച്ചു. നിക്ഷേപകര്‍ക്ക് ചികിത്സക്ക് പോലും പണം നല്‍കാത്ത കരുവന്നൂര്‍ ബാങ്ക് ഭരണ സമിതിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഉച്ചയ്ക്ക് രണ്ടരയോടെ മെഡിക്കല്‍ കോളേജില്‍ നിന്ന് എത്തിച്ച മൃതദേഹവുമായി ബന്ധുക്കളും ബിജെപി കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബാങ്കിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.

ബന്ധുക്കള്‍ക്ക് മരണാനന്തര ചടങ്ങിനുള്ള തുകയെങ്കിലും കൊടുക്കണമെന്ന് ആവശ്യപ്പെട്ട് തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാന പാത അര മണിക്കൂറോളം ഉപരോധിച്ചു. ആര്‍ഡിഒ സ്ഥലത്തെത്തി തുക അനുവദിക്കാമെന്നും , ബാക്കി നിക്ഷേപത്തിന്റെ കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താമെന്നും അറിയിച്ചതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.

അതേസമയം മരിച്ച ഫിലോമിനയുടെ കുടുംബത്തിന് ഒരു വര്‍ഷത്തിനിടെ നാല് ലക്ഷത്തി അറുപതിനായിരം രൂപ നല്‍കിയിട്ടുണ്ടെന്നാണ് സിപിഎം ഭരണ സമിതിയുടെ വിശദീകരണം. പതിമൂന്ന് തവണകളായി ഇവരുടെ അക്കൗണ്ടിലേക്ക് പണം നല്‍കിയിട്ടുണ്ടെന്നും സിപിഎം പറയുന്നു.

 

Share news
error: Content is protected !!
Scroll to Top