ഫറോക്ക്: കെ-റെയിലിനായി ഭൂമി ഏറ്റെടുക്കാനുള്ള സര്‍വേ കോഴിക്കോട് ജില്ലയില്‍ ആരംഭിച്ചു. റെയില്‍ കടന്നുപോകുന്നതിന്റെ ഇരുവശങ്ങളിലും ലഭിക്കേണ്ട ഭൂമിയുടെ അതിര് കണക്കാക്കി കല്ലിടുന്ന പ്രവൃത്തിയാണ് ഇന്നലെ തുടങ്ങിയത്. ജില്ലയില്‍ കോര്‍പറേഷന്‍ പരിധിയില്‍ ചെറുവണ്ണൂര്‍ വില്ലേജിലുള്‍പ്പെടുന്ന ഭാഗത്താണ് ഡിജിപിഎസ് സര്‍വേ ആരംഭിച്ചത്. രാവിലെ ചെറുവണ്ണൂര്‍ കുണ്ടായിത്തോട് റെയില്‍ അടിപ്പാതയ്ക്ക് സമീപം മുണ്ടിയാര്‍ വയലിലാണ് ആദ്യം അതിര് നിര്‍ണയിച്ച് കോണ്‍ക്രീറ്റ് കുറ്റി സ്ഥാപിച്ചത്.
പ്രതിഷേധമുണ്ടാകുമെന്ന വ്യാപക പ്രചാരണത്തെ തുടര്‍ന്ന് സായുധ സേനയുള്‍പ്പെടെ വന്‍ പൊലീസ് സന്നാഹവും കോഴിക്കോട് തഹസില്‍ദാര്‍ പ്രേംലാല്‍ ഉള്‍പ്പെടെയുള്ളവരും നേരത്തെ ക്യാമ്പ് ചെയ്തിരുന്നെങ്കിലും എട്ട് കോണ്‍ഗ്രസ്- വെല്‍ഫെയര്‍ പാര്‍ടി പ്രവര്‍ത്തകര്‍ അല്പസമയം മുദ്രാവാക്യം വിളിച്ച് മടങ്ങുകയായിരുന്നു.
തുടര്‍ന്ന് ഷൊര്‍ണൂര്‍-മംഗളൂരു പാതയോരത്ത് കോഴിക്കോട് ഭാഗത്തേക്ക് ആമാങ്കുനി, പാറപ്പുറം തുടങ്ങിയ മേഖലകളില്‍ അതിര് നിര്‍ണയിച്ച് കോണ്‍ക്രീറ്റ് കുറ്റികള്‍ സ്ഥാപിച്ചു. ഇതുവരെയുള്ള ഒരിടത്തും വീടുകളും മറ്റു സ്ഥാപനങ്ങളും ഉള്‍പ്പെട്ടിട്ടില്ല. ഭൂരിഭാഗവും നിലവില്‍ റെയില്‍വേയുടെ കൈവശമുള്ള ഭൂമിയാണ്. ചില സ്ഥലങ്ങളില്‍ കൈയേറ്റങ്ങളുമുണ്ട്. കെ റെയില്‍ അസി. എന്‍ജിനിയര്‍ അരുണ്‍കുമാറിന്റെ നേതൃത്വത്തിലാണ് അതിര്‍ത്തി നിര്‍ണയം നടക്കുന്നത്.
അതത് സ്ഥലത്തെ ഭൂമിശാസ്ത്രപരമായ കിടപ്പനുസരിച്ച് 20 മുതല്‍ 100 വരെ മീറ്റര്‍ ഇടവിട്ടാണ് ഇരുവശത്തും മധ്യത്തിലുമായി അതിര് നിര്‍ണയിച്ചുള്ള കുറ്റികള്‍ സ്ഥാപിക്കുന്നത്.
നേരത്തെ അത്യാധുനിക രീതിയില്‍ നടത്തിയ ലിഡാര്‍ സര്‍വേ പ്രകാരമാണിപ്പോള്‍ അതിര്‍ത്തി നിര്‍ണയം. ഇതിനുശേഷം ആക്ഷേപങ്ങള്‍ ഉന്നയിക്കാനും അവസരമുണ്ടാകും. മലബാറില്‍ നിലവിലെ റെയില്‍ പാതയ്ക്ക് സമാന്തരമായാണ് അതിവേഗ പാത വരുന്നത്.




