മാധ്യമ ജീവനക്കാരനാകാനല്ല മാധ്യമ പ്രവര്‍ത്തകര്‍ ആകാന്‍ ശ്രമിക്കണം : കെ. മോഹനന്‍

തിരുവന്തപുരം: സ്വദേശാഭിമാനിക്കും കേസരിക്കും ഒപ്പം ചേര്‍ക്കാവുന്ന പേരാണ് പത്രം ഉടമകൂടിയായ വക്കം അബ്ദുള്‍ഖാദര്‍ മൗലവിയുടേതെന്ന് എന്ന് സ്വദേശാഭിമാനി-കേസരി പുരസ്‌കാരം  ഏറ്റുവാങ്ങി നടത്തിയ പ്രസംഗത്തില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും മുന്‍ രാജ്യസഭാംഗവുമായ കെ. മോഹനന്‍ പറഞ്ഞു.
സ്വന്തം സ്ഥാപനം നടത്തുന്നത് ലാഭത്തിന് അല്ലെന്നും നാളെത്തെ നന്മക്കുവേണ്ടിയാണെന്നും വിശ്വസിച്ച വക്കം മൗലവി രാമകൃഷ്ണപിള്ളയ്ക്ക് ഒപ്പം നിന്നു.  മുതലാളിത്ത കാലത്ത് ഏത് ചന്തയിലും വില്‍ക്കാനുള്ള ചരക്കായി വാര്‍ത്തകള്‍ മാറി. ഒരേ സമയം ഇരയ്‌ക്കൊപ്പവും വേട്ടക്കാരനൊപ്പവും നിന്നുകൊണ്ട് പറയുന്ന നിഷ്പക്ഷതയും ജനാധിപത്യവും വലിയ കാപട്യവും അപകടവുമാണ്.

മാധ്യമപ്രവര്‍ത്തകര്‍ മാധ്യമ ജീവനക്കാരനാവാനല്ല മാധ്യമ പ്രവര്‍ത്തകര്‍ ആവാന്‍ ശ്രമിക്കുക. പത്രപ്രവര്‍ത്തകനെക്കാള്‍ രാഷ്ട്രീയക്കാരനാകാന്‍ ആഗ്രഹിച്ച എനിക്ക് മാധ്യമപ്രവര്‍ത്തനം പ്രൊഫഷന്‍ അല്ലായിരുന്നു.  അടിയന്തരാവസ്ഥയുടേയും മറ്റും കാലത്ത് ഏറെ പൊരുതിയാണ് മാധ്യമ പ്രവര്‍ത്തനം നടത്തിയത്.  പുതിയ തലമുറയോട് എന്ത് പറയുമെന്നത് ആറ് കോടി മുതല്‍ അറുന്നൂറ് കോടി വരെ കൊടുക്കുന്ന പെയ്ഡ് മാധ്യമ പ്രവര്‍ത്തനകാലത്ത് വിഷമകരമാണ്. ഈ കാലഘട്ടത്തില്‍ ധാര്‍മികതയുടെ പക്ഷത്ത് നിന്ന് അതിജീവിക്കാന്‍ ശ്രമിക്കണം.  അപകടകരമായ ഭാവിയിലേയ്ക്കാണ് നാം നീങ്ങുന്നത്.  ഇവിടെ ഞാനൊക്കെ അസ്തമയത്തോടടുക്കാറായി.  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share news
error: Content is protected !!
Scroll to Top