മഞ്ചേശ്വരം: ജ്വല്ലറി തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എയും മിസ്ലിംലീഗ് നേതാവുമായ എം സി കമറുദ്ദീന്റെ ജാമ്യാപേക്ഷ തളളി. ഹോസ്ദുര്‍ഗ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
തട്ടിപ്പിന്റെ മുഖ്യ ആസൂത്രകന്‍ എം സി കമറുദ്ദീനാണെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. പൊതുജനങ്ങളില്‍ നിന്നും കമ്പനി നിയമവിരുദ്ധമായാണ് നിക്ഷേപം സ്വീകരിച്ചത്. പണം നിക്ഷേപിച്ചവര്‍ക്ക് ഓഹരിപത്രം നല്‍കിയില്ല, സ്ഥാപനത്തിലുണ്ടായിരുന്ന സ്വര്‍ണവും ആഭരണങ്ങളും അപ്രത്യക്ഷമായതിനെ കുറിച്ചും വിശദമായ അന്വേഷണം വേണമെന്നും സര്‍ക്കാര്‍ അറിയിച്ചു.
കമറുദ്ദീനെ കഴിഞ്ഞ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ചന്ദേര പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത നാല് കേസുകളിലാണ് അറസ്റ്റ്. ഇതുവരെ നൂറിലേറെ പരാതികളാണ് കമറുദ്ദീനെതിരെ ലഭിച്ചിട്ടുള്ളത്.
കേസില്‍ കമറുദ്ദീനെ സംരക്ഷിക്കില്ലെന്ന് ലീഗ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. നിക്ഷേപകരുടെ ബാധ്യത തീര്‍ക്കുന്ന കാര്യം പാര്‍ട്ടി ഏറ്റെടുത്തിട്ടില്ലെന്നാണ് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് വ്യക്തമാക്കിയത്. പണം തിരികെ നല്‍കുമെന്നാണ് കമറുദ്ദീന്‍ പറഞ്ഞിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കമറുദ്ദീനെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.




