HIGHLIGHTS : It is a political responsibility to bring excellent films to the people: Minister R Bindu
മികവാർന്ന സിനിമകൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്നത് രാഷ്ട്രീയ ഉത്തരവാദിത്തമാണെന്നും കേരള രാജ്യാന്തര ചലച്ചിത്ര മേള ഇതിന്റെ മികച്ച ഉദാഹരണമാണെന്നും ഉന്നതവിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 29-)മത് രാജ്യാന്തര ചലച്ചിത്ര മേളയുടെ മീഡിയ സെൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സമീപനമാണ് ചലച്ചിത്ര പ്രവർത്തകരിൽ നിന്നും ഉണ്ടാകേണ്ടത്. ലോകമെങ്ങുമുള്ള വിവിധ മനുഷ്യ സമൂഹങ്ങളുടെ ജീവിതത്തിന്റെയും അതിജീവനങ്ങളുടെയും നേർസാക്ഷ്യങ്ങളാണ് മേളയിലെ ഓരോ ചിത്രവും. ആസ്വാദകർക്ക് ലോക സഞ്ചാര അനുഭവമായി ചലച്ചിത്ര മേള മാറും. കേരളത്തിലെ യുവജനങ്ങളുടെ സാന്നിധ്യം മേളയെ കൂടുതൽ സജീവമാക്കുന്നു. അനുമതി ലഭിക്കാതെ പ്രദർശനം നിഷേധിച്ച നിരവധി ചലച്ചിത്ര പ്രവർത്തകരുടെ സൃഷ്ടികളുടെ പ്രദർശനത്തിന്റെ വേദി കൂടിയാണ് ഐ എഫ് എഫ് കെ.
വനിതാ സംവിധായകരുടെ സിനിമകളുടെ പ്രാതിനിധ്യം ഈ വർഷത്തെ മേളയെ കൂടുതൽ ശ്രദ്ധേയമാക്കും. കെ എസ് ഡി എഫ് സി യുടെ സഹകരണത്തോടെ പുറത്തിറങ്ങിയ വനിതാ സംവിധായകരുടെ ചിത്രങ്ങളായ മിനി ഐ ജി സംവിധാനം ചെയ്ത ഡിവോഴ്‌സ്, താരാ രാമാനുജൻ സംവിധാനം നിർവഹിച്ച നിഷിദ്ധോ, ഇന്ദു ലക്ഷ്മി സംവിധാനം ചെയ്ത നിള, ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32 മുതൽ 44 വരെ തുടങ്ങിയവ സർക്കാരിന്റെ സ്ത്രീപക്ഷ നിലപാടിന്റെ ഉദാഹരണങ്ങളാണെന്നും മന്ത്രി പറഞ്ഞു.
ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നേടിയ ആൻ ഹുയി, സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് നേടിയ പായൽ കപാഡിയ, ജൂറി ചെയർപേഴ്സണായി എത്തുന്ന ആഗ്‌നസ് ഗൊദാർദ്, മലയാളം സിനിമ ടുഡേയിൽ ഉൾപ്പെട്ട 4 വനിതാ സംവിധായകർ, ഫെസ്റ്റിവൽ ക്യൂറേറ്ററായി എത്തുന്ന ഗോൾഡ സെല്ലം എന്നിവരുടെ പങ്കാളിത്തം ഇത്തവണത്തെ മേളയുടെ സ്ത്രീ പ്രാതിനിധ്യത്തിന്റെ ഉദാഹരണങ്ങളാണെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ പറഞ്ഞു.
കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ആമുഖഭാഷണം നടത്തി. കെ എസ് എഫ് ഡി സി ചെയർമാൻ ഷാജി എൻ കരുൺ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ കെ സുരേഷ് കുമാർ, മീഡിയ കമ്മിറ്റി കൺവീനർ അനുപമ ജി നായർ എന്നിവർ സംസാരിച്ചു. ചലച്ചിത്ര അക്കാദമി ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടർ എച്ച് ഷാജി നന്ദി പറഞ്ഞു.
ഡിസംബർ 13 ന് തുടങ്ങി ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന മേളയുടെ ഔദ്യോഗിക വാർത്തകളും സിനിമാപ്രദർശന അറിയിപ്പുകളും കലാ-സാംസ്‌കാരിക വിശേഷങ്ങളും ടാഗോർ തീയേറ്ററിൽ പ്രവർത്തിക്കുന്ന മീഡിയ സെല്ലിലൂടെ തൽസമയം മാധ്യമപ്രവർത്തകർക്ക് ലഭ്യമാകും. 21 പേരടങ്ങുന്നതാണ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള മീഡിയ സെൽ.