HIGHLIGHTS : Israel election today
ജറുസലേം : ഇസ്രയേലിൽ രണ്ടുവർഷത്തിനിടെ നടക്കുന്ന നാലാമത്തെ പാർലമെന്റ് തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ 12 വർഷം നീണ്ട ഭരണത്തിന് അവസാനമാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
കോവിഡ് വാക്സിൻ വിതരണം ഫലപ്രദമായി നടത്തിയത് ഗുണമാകുമെന്ന പ്രതീക്ഷയിലാണ് നെതന്യാഹു. എന്നാൽ, 90 ലക്ഷം മാത്രം ജനസംഖ്യയുള്ള രാജ്യത്ത് ആറായിരത്തിലധികം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. അഴിമതിക്കേസുകളിൽ വിചാരണയും നേരിടുന്ന നെതന്യാഹുവിനെതിരെ പ്രതിഷേധം ശക്തമാണ്. ഒമ്പത് മാസമായി എല്ലാ ശനിയാഴ്ചയും അദ്ദേഹത്തിന്റെ വസതിക്കുമുന്നിൽ ആയിരങ്ങൾ പ്രതിഷേധിക്കുന്നു.
നെതന്യാഹുവിന്റെ ലികുഡ് പാർടിക്ക് ഭൂരിപക്ഷത്തിന് ആവശ്യമായ 61 സീറ്റ് ലഭിക്കില്ലെന്നാണ് കണക്കുകൂട്ടൽ. പ്രതിപക്ഷ നേതാവ് യായിർ ലാപിഡ്, മുൻ വിദ്യാഭ്യാസ മന്ത്രി ഗിഡിയോൺ സാർ, മുൻ പ്രതിരോധ മന്ത്രി നഫ്‌താലി ബെന്നെറ്റ് എന്നിവരാണ്‌പ്രധാന പ്രതിയോഗികൾ. കഴിഞ്ഞ മൂന്ന് തവണയും ഭൂരിപക്ഷം ലഭിക്കാതെ ഉപജാപങ്ങളിലൂടെയാണ് നെതന്യാഹു ഭരണം തുടർന്നത്.