കൊവിഷീല്‍ഡ് രണ്ടാം ഡോസ് എടുക്കാനുള്ള ഇടവേള എട്ട് ആഴ്ച വരെയായി വര്‍ധിപ്പിക്കണമെന്ന് കേന്ദ്രം

കൊവിഷീൽഡ് വാക്സിൻ. PHOTO: PTI

ന്യൂഡല്‍ഹി: കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള എട്ട് ആഴ്ച വരെയായി വര്‍ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. 28 ദിവസമായിരുന്നു നിലവിൽ കൊവിഷീൽഡ്  വാക്സിന്‍റെ ഇടവേളയായി നിശ്ചയിച്ചിരുന്നത്, മികച്ച ഫലത്തിനായി ഇത് എട്ട് ആഴ്ചയായി വർധിപ്പിക്കണമെന്നാണ് സർക്കാർ നിർദേശമമെന്ന് ഇംഗ്ലീഷ് വാർത്താ ചാനലായി എൻഡിടിവിയാണ് റിപ്പോർട്ട് ചെയ്തത്.

കൊവിഷീൽഡ് വാക്സിൻ ഇടവേളകൾ ഉയർത്തുന്നതുമായി ബന്ധപ്പെട്ട നിർദേശം കേന്ദ്രം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകി. രാജ്യത്ത് കോവിഡ്‌ വാക്സിനേഷൻ പുരോഗമിക്കുന്നതിനിടയിലാണ് ഇതുമായി ബന്ധപ്പെട്ട നിർദേശം പുറത്ത് വന്നിരിക്കുന്നത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീല്‍ഡ് വാക്‌സിന് മാത്രമാണ് പുതിയ നിർദേശം ബാധകമാവുക. ഭാരത് ബയോടെക്കിന്‍റെ കൊവാക്‌സിന്‍ ഇത് ബാധകമല്ല.

നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍, നാഷണല്‍ എക്‌സ്‌പേര്‍ട്ട് ഗ്രൂപ്പ് ഓണ്‍ വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ കോവിഡ്‌ -19 എന്നിവ ചേര്‍ന്നാണ് വാക്സിൻ ഇടവേള സംബന്ധിച്ച് പുനഃപരിശോധന നടത്തിയതെന്നാണ് നിർദേശത്തിലുള്ളത്. കൊവിഷീൽഡിന്‍റെ രണ്ടാം ഡോസ് ആറ്-എട്ട് ആഴ്ചയ്ക്കുള്ളില്‍ നല്‍കുന്നത് ഫലപ്രാപ്തി വര്‍ധിപ്പിക്കുമെന്നും എന്നാല്‍ ഇതില്‍ കൂടുതല്‍ ഇടവേള വര്‍ധിപ്പിക്കരുതെന്നുമാണ് കേന്ദ്രം പറയുന്നത്.

രാജ്യത്ത് ജനുവരി 16ന് കോവിഡ്‌ വാക്സിനേഷൻ ആരംഭിച്ചത് മുതൽ തന്നെ കൊവാക്സിനും കൊവിഷീൽഡും നൽകി വരുന്നുണ്ട്. 4.50 കോടിയിലധികം വാക്‌സിനുകളാണ് ഇതിനോടകം വിതരണം ചെയ്തിരിക്കുന്നത്. അതേസമയം തന്നെ രാജ്യത്ത് കോവിഡ്‌ കേസുകളിൽ വീണ്ടും വർധനവ് ഉണ്ടായിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ഇന്ന് 46,951 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,16,46,081 ആയി ഉയർന്നിരിക്കുകയാണ്. 3,34,646 ആക്ടീവ് കോവിഡ്‌ കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. 1,11,51,468 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം 21,180 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

Share news
error: Content is protected !!
Scroll to Top