ഐഎസിനെതിരെ 40 രാജ്യങ്ങള്‍ സംയുക്ത സമ്മേളനം നടത്തി.

MODEL 2 copyപാരീസ് : ഇറാക്കിലും, സിറിയയിലുമുള്ള ഐഎസ് തീവ്രവാദികള്‍ക്കെതിരെ കടുത്ത നീക്കങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി 40 രാജ്യങ്ങള്‍ പാരീസില്‍ സംയുക്ത സമ്മേളനം നടത്തി. ഈജിപ്ത്, ഇറാക്ക്, ജോര്‍ദ്ദാന്‍, ലബനന്‍, കുവൈത്ത്, ബഹറൈന്‍, ഒമാന്‍, ഖത്തര്‍, സൗദിഅറേബ്യ, യു എ ഇ എന്നീ പത്ത് അറബ് രാഷ്ട്രങ്ങള്‍ ഉള്‍പ്പെടെയുള്ള 40 രാജ്യങ്ങളാണ് ഒരുമിക്കുന്നത്. സിറിയയിലും, ഇറാക്കിലും ആക്രമണത്തിനുള്ള പിന്തുണ തേടി അമേരിക്കന്‍ വിദേശ സെക്രട്ടറി ജോണ്‍ കെറി കഴിഞ്ഞയാഴ്ച പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശനങ്ങളുടെ തുടര്‍ച്ചയാണ് പാരീസ് സമ്മേളനം.

ഐഎസ് തീവ്രവാദികള്‍ക്കെതിരെ ആഗോളതലത്തില്‍ ഉത്തരവാദിത്വത്തോടെയുള്ള മുന്നേറ്റമുണ്ടാകുമെന്ന് ഉച്ചകോടിക്ക് തുടക്കമിട്ട് ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാന്‍സോ ഹോളന്ദ് ആഹ്വാനം ചെയ്തു. എവിടെയുമുള്ള തീവ്രവാദികള്‍ ചെറുക്കപ്പെടണമെന്ന് ഇറാക്ക് പ്രസിഡന്റ് ഫൂഅദ് പറഞ്ഞു. തീവ്രവാദികള്‍ക്കെതിരായ ആക്രമണം സിറിയയിലേക്ക് കൂടണി വ്യാപിപ്പിക്കണമെന്ന സിറിയന്‍ ഉപ വിദേശ മന്ത്രി ഫൈസല്‍ മെഗ്ദാദ് പറഞ്ഞു.

അതേസമയം ഇറാക്കില്‍ തങ്ങളുടെ യുദ്ധവിമാനങ്ങള്‍ നിരീക്ഷണം തുടങ്ങിയതായും ഫ്രാന്‍സ് നേരത്തെ അറിയിച്ചിരുന്നു. നിരീക്ഷണ പറക്കല്‍ നടത്തിയതായി ബ്രിട്ടണും അറിയിച്ചിരുന്നു.
സിറിയയെ ആക്രമിക്കാന്‍ തങ്ങളുടെ സൈനിക താവളങ്ങള്‍ വിട്ടുകൊടുക്കില്ലെന്ന് തുര്‍ക്കി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇറാനും ഇക്കാര്യത്തില്‍ വിസമ്മതം പ്രകടിപ്പിച്ചു. ഇറാനുമായി സഹകരിക്കാന്‍ തങ്ങളില്ലെന്ന് ജോണ്‍കെറി പറഞ്ഞപ്പോള്‍ അമേരിക്കയുടെ ക്ഷണം തങ്ങള്‍ നിരസിക്കുകയായിരുന്നുവെന്ന് ഇറാന്‍ ആത്മീയ നേതാവ് ആയത്തൊള്ള ഖമനേയി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top