സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ-ലെബനന്‍ സെമി ഇന്ന്

ബംഗളൂരു: സുനില്‍ ഛേത്രിയുടെ ഗോളടിയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യ സാഫ് കപ്പ് ഫുട്ബോള്‍ സെമിയില്‍ ലെബനനോട്. ബംഗളൂരു ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് കളി. പകല്‍ 3.30ന് നടക്കുന്ന സെമിയില്‍ കുവൈത്ത് ബംഗ്ലാദേശിനെ നേരിടും. ചൊവ്വാഴ്ചയാണ് ഫൈനല്‍.ഗ്രൂപ്പ് എയില്‍നിന്ന് രണ്ടാംസ്ഥാനക്കാരായിട്ടാണ് ഇന്ത്യ സെമിയില്‍ കടന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കുവൈത്തിനോട് അവസാന നിമിഷം ഇന്ത്യ സമനില വഴങ്ങുകയായിരുന്നു. മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കിട്ടിയ പരിശീലകന്‍ ഇഗര്‍ സ്റ്റിമച്ച് സെമിയിലുണ്ടാകില്ല.

സുനില്‍ ഛേത്രിയാണ് ഇന്ത്യയുടെ ആയുധം. പ്രായം മുപ്പത്തെട്ടായിട്ടും കളത്തില്‍ ഛേത്രിയോളം അധ്വാനിച്ചുകളിക്കുന്ന മറ്റൊരു കളിക്കാരനില്ല. മൂന്ന് മത്സരങ്ങളില്‍ അഞ്ച് ഗോളാണ് സമ്പാദ്യം. പാകിസ്ഥാനെതിരെ ഹാട്രിക് അടിച്ചു. നേപ്പാളിനെതിരെയും കുവൈത്തിനെതിരെയും ലക്ഷ്യംകണ്ടു. ഇന്ത്യ ടൂര്‍ണമെന്റില്‍ ആകെ നേടിയത് ഏഴ് ഗോളാണ്. മറ്റ് ഗോളുകള്‍ ഉദാന്ത സിങ്ങും മഹേഷ് സിങ്ങുമാണ് നേടിയത്. സഹല്‍ അബ്ദുള്‍ സമദ്, ലല്ലിയന്‍സുവാലെ ചങ്തെ എന്നിവര്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. എന്നാല്‍, ഗോളിലേക്ക് വഴിതുറക്കാനാകുന്നില്ല. പ്രതിരോധം മികച്ചതാണ്. കുവൈത്തിനെതിരെ പിഴവുഗോള്‍ വഴങ്ങിയെങ്കിലും ആ കളിയില്‍ മികച്ച കളിയാണ് പ്രതിരോധനിര പുറത്തെടുത്തത്.

ലെബനന്‍ മികച്ച പ്രകടനവുമായാണ് സെമിയിലേക്ക് മുന്നേറിയത്. മൂന്ന് കളിയും ജയിച്ചു. മികച്ച ഗോളടിക്കാരുണ്ട് അവര്‍ക്ക്. ഹസ്സന്‍ മാടൗക്കും മുഹമ്മദ് സാദെക്കും ഖലീല്‍ ബാദെറും ഉള്‍പ്പെട്ട നിര ഇന്ത്യന്‍ പ്രതിരോധത്തെ പരീക്ഷിക്കും. ഇതുവരെ കളിച്ചതില്‍ മൂന്നുതവണ ലെബനനും രണ്ടുതവണ ഇന്ത്യയും ജേതാക്കളായി. മൂന്ന് മത്സരം സമനിലയായിരുന്നു. അവസാന രണ്ട് കളികളില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ സമനില. തുടര്‍ന്ന് ഫൈനലില്‍ രണ്ട് ഗോളിന് ലെബനനെ കീഴടക്കി ചാമ്പ്യന്‍മാരാകുകയും ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top