ബെംഗളൂരുവില്‍ 10 ലക്ഷം രൂപ മുടക്കി നിര്‍മിച്ച ബസ് സ്‌റ്റോപ്പ് കാണാതായ സംഭവം; മോഷണം പോയതല്ല, ബിബിഎംപി പൊളിച്ചുമാറ്റിയതെന്ന് സിറ്റി പോലീസ്

ബംഗ്ലൂർ:

ബംഗ്ലൂരില്‍ 10 ലക്ഷം രൂപ മുടക്കി നിര്‍മിച്ച ബസ് സ്‌റ്റോപ്പ് കാണാതായ സംഭവം, മോഷണം പോയതല്ല, ബിബിഎംപി പൊളിച്ചുമാറ്റിയതെന്ന് സിറ്റി പോലീസ്.  ബസ് വെയിറ്റങ് ഷെല്‍ട്ടര്‍ മോഷണം പോയ വാര്‍ത്ത വ്യാജമെന്ന് സിറ്റി പോലീസ്, ബസ് ഷെല്‍ട്ടര്‍ ബിബിഎംപി പൊളിച്ചുമാറ്റിയതാണ്. എന്നാല്‍ ഇത് മോഷണം പോയതാണെന്ന് ജനങ്ങള്‍ തെറ്റിദ്ധരിച്ചതാണെന്നും സിറ്റി പോലീസ് പറഞ്ഞു. വിധാന്‍ സൗധയ്ക്ക് സമീപം കണ്ണിങ്ഹാം റോഡില്‍ 10 ലക്ഷം രൂപ ചെലവില്‍ സ്റ്റെയിന്‍ലെസ് സ്റ്റീലില്‍ നിര്‍മ്മിച്ച ബസ് സ്റ്റോപ്പായിരുന്നു സെപ്റ്റംബര്‍ 30ന് കാണാതായി പോലീസില്‍ പരാതി ലഭിച്ചത്. നിര്‍മാണം പൂര്‍ത്തിയാക്കി ഒരാഴ്ചക്ക് ശേഷം ബസ് ഷെല്‍ട്ടര്‍ കാണാതാവുകയായിരുന്നു. ബസ് ഷെല്‍ട്ടര്‍ നിര്‍മാണത്തിന്റെ ചുമതലയുള്ള ഒരു കമ്പനിയുടെ അസോസിയേറ്റ് വൈസ് പ്രസിഡന്റ് എന്‍.രവി റെഡ്ഡിയാണ് പരാതി നല്‍കിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെ, വസന്ത് നഗര്‍ ഡിവിഷനിലെ ബിബിഎംപി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ പോലീസ് സമീപിച്ചു. ഇതോടെയാണ് സംഭവത്തിന്റെ വാസ്തവം പുറത്തുവന്നത്. താനും സംഘവും ചേര്‍ന്ന് നടത്തിയ വാര്‍ഡ് പരിശോധനയില്‍ ബസ് ഷെല്‍ട്ടര്‍ മോശമായി നിര്‍മ്മിച്ചതാണെന്നും പൊതുജന സുരക്ഷ കണക്കിലെടുത്ത് ബസ് ഷെല്‍ട്ടര്‍ നീക്കം ചെയ്തതായും ബിബിഎംപി എഞ്ചിനീയര്‍ പോലീസിനോട് പറഞ്ഞു.

എന്നാല്‍ ബസ് ഷെല്‍ട്ടറിന്റെ നിര്‍മാണം ഏറ്റെടുത്ത ബില്‍ഡറോഡ് പറയാതെയാണ് ബിബിഎംപി ഉദ്യോഗസ്ഥര്‍ ഷെല്‍ട്ടര്‍ മാറ്റിയത്. ഇതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. നീക്കം ചെയ്ത ബസ് ഷെല്‍ട്ടര്‍ ഉടന്‍ പുതുക്കി സ്ഥാപിക്കുമെന്നും യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദമുണ്ടെന്നും ബിബിഎംപി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top