ഇമ്രാന്‍ ഖാനും ഭാര്യയ്ക്കും ഏഴുവര്‍ഷം തടവും പിഴയും

ഇസ്ലാമാബാദ്: പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീബിയ്ക്കും ഏഴുവര്‍ഷം തടവും പിഴയും ശിക്ഷ. ഇസ്ലാമിക നിയമം ലംഘിച്ച് വിവാഹിതരായെന്ന കേസിലാണ് ഇരുവര്‍ക്കുമെതിരേ ശിക്ഷ വിധിച്ചത്.

റാവല്‍പിണ്ടിയിലെ അഡ്യാല ജയിലില്‍ വെച്ചായിരുന്നു 14 മണിക്കൂര്‍ നീണ്ട വാദം. തുടര്‍ന്ന് മുതിര്‍ന്ന ജഡ്ജ് ഖുദ്‌റത്തുള്ള ശിക്ഷ വിധിക്കുകയായിരുന്നുവെന്നാണ് ജിയോ ന്യൂസ് ടിവി നെറ്റ്വര്‍ര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുവര്‍ക്കും അഞ്ച് ലക്ഷം രൂപ വീതം പിഴ വിധിക്കുകയും ചെയ്തു.

ബുഷ്‌റ ബീബിയുടെ ആദ്യ ഭര്‍ത്താവും പാകിസ്താനിലെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവിന്റെ മകനും കൂടിയായ ഖവാര്‍ മനേകയാണ് കേസ് നല്‍കിയത്. 28 വര്‍ഷത്തെ വിവാഹജീവിതത്തിന് ശേഷം 2017-ലാണ് ഇരുവരും വിവാഹമോചിതരായത്. നിയമപ്രകാരം വിവാഹമോചനത്തിന് ശേഷം നിശ്ചിതസമയം കഴിഞ്ഞാലേ സ്ത്രീക്ക് വീണ്ടും വിവാഹം കഴിക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ ഈ സമയം പൂര്‍ത്തിയാകുന്നതിന് മുമ്പ് ബുഷ്‌റ രണ്ടാം വിവാഹം കഴിച്ചു എന്നതാണ് മനേക പരാതിയില്‍ ആരോപിക്കുന്നത്.
കേസില്‍ വിധി പ്രസ്താവിക്കുമ്പോള്‍ ഇരുവരും കോടതിയില്‍ ഹാജരായിരുന്നു.

ഇമ്രാന്‍ ഖാനെ സൈഫര്‍ കേസില്‍ നേരത്തെ 10 വര്‍ഷം തടവിനും തോഷഖാന കേസില്‍ ഇരുവര്‍ക്കും 14 വര്‍ഷം തടവിനും ശിക്ഷിച്ചിരുന്നു. തോഷഖാന കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് 5നായിരുന്നു ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top