ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്

ശബരിമല: ക്ഷേത്ര നട തുറന്നശേഷം വന്‍ ഭക്തജനത്തിരക്ക് . എല്ലാ വഴികളും തിങ്ങി നിറഞ്ഞ് ഭക്തരുടെ ഒഴുക്കായിരുന്നു. ഇന്നലെ പുലര്‍ച്ചെ 2 മുതല്‍ വലിയ നടപ്പന്തലിന്റെ 8 നിരയും തിങ്ങി നിറഞ്ഞു. എല്ലാ സമയത്തും വലിയ നടപ്പന്തലില്‍ നീണ്ട ക്യൂ ഉണ്ടായിരുന്നു. മേല്‍പാലവും ഇന്നലെ മുഴുവന്‍ സമയവും നിറഞ്ഞു നിന്നു. തിരക്ക് കൂടിയതോടെ ഭക്തര്‍ക്ക് ഒരു നിമിഷമാണ് ദര്‍ശനത്തിനു ലഭിച്ചത്.

ഇന്നലെ വെര്‍ച്വല്‍ ക്യു വഴി 72,656 ഭക്തരാണ് ബുക്കു ചെയ്തിരുന്നു. പുറമേ സ്‌പോട് ബുക്കിങ്ങും നടന്നിരുന്നു. നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളിലെ സ്‌പോട് ബുക്കിങ് കൗണ്ടറിലും ഇന്നലെ തിരക്കായിരുന്നു. മിനിറ്റില്‍ 75 മുതല്‍ 80വരെ പേരെ പതിനെട്ടാംപടി കയറ്റി വിടാന്‍ പോലീസ് ശ്രമിച്ചു. ഹരിവരാസനം ചൊല്ലി രാത്രി 11ന് ക്ഷേത്ര നട അടച്ച ശേഷവും അയ്യപ്പന്മാരെ പതിനെട്ടാംപടി കയറാന്‍ അനുവദിച്ചു.

അതിനാല്‍ രാത്രി മല കയറി എത്തിയവര്‍ക്ക് അപ്പോള്‍ തന്നെ പടി കയറാന്‍ അവസരം കിട്ടിയിരുന്നു. പുലര്‍ച്ചെ 3ന് നട തുറക്കുമ്പോള്‍ ഇവര്‍ക്ക് വടക്കേ നടയിലൂടെ തിരുമുന്‍പില്‍ എത്തി ദര്‍ശനം നടത്താനും സാധിച്ചു. രാത്രി നട അടച്ച ശേഷം വരുന്നവര്‍ പടി കയറിയ ശേഷം എവിടെ എങ്കിലും വിരിവച്ചു വിശ്രമിക്കുന്നതിനൊപ്പം അപ്പം, അരവണ വഴിപാട് പ്രസാദവും വാങ്ങി. അതിനാല്‍ പുലര്‍ച്ചെ 3ന് നട തുറന്ന് അഭിഷേകവും കഴിഞ്ഞപ്പോള്‍ തന്നെ മലയിറങ്ങാന്‍ കഴിയും.

 

Share news
error: Content is protected !!
Scroll to Top