
കൊച്ചി : വെള്ളം നൽകിയ കമ്പനിക്ക് വെള്ളത്തിൻറെ പണം അടക്കാതെ തീരം വിടാനുള്ള ചരക്ക് കപ്പലിന്റെ യാത്ര തടഞ്ഞ് ഹൈക്കോടതി. കൊച്ചി തുറമുഖത്ത് ഉള്ള എം വി ഓഷ്യൻ റൈസ് എന്ന ചരക്ക് കപ്പലിന്റെ യാത്രയാണ് ഹൈക്കോടതി തടഞ്ഞത്.
വെള്ളം നൽകിയ സ്വകാര്യ കമ്പനിക്ക് രണ്ടരക്കോടി രൂപയാണ് നൽകാനുണ്ടായിരുന്നത്. എന്നാൽ ഈ പണം നൽകാതെ ഇന്ന് രാവിലെ തുറമുഖം വിടാൻ ആയിരുന്നു കപ്പൽ അധികൃതരുടെ നീക്കം. എന്നാൽ വെള്ളം നൽകിയ കമ്പനി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ രാത്രി തന്നെ സിറ്റിംഗ് നടത്തിയത്.
ഇന്ന് പുലർച്ചെ കപ്പൽ തുറമുഖം വിടുന്നതിനാൽ അർദ്ധരാത്രി തന്നെ സിറ്റിങ് നടത്തിയായിരുന്നു ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കേരള ഹൈക്കോടതിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ അർധ രാത്രി സിറ്റിങ് നടത്തി ഉത്തരവ് പുറപ്പെടുവിക്കുന്നത്. കപ്പലിന്റെ യാത്ര തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പോർട്ട് ട്രസ്റ്റിന് ന കോടതി നിർദേശം നൽകി. കപ്പൽ അധികൃതർ നൽകാനുള്ള രണ്ടരക്കോടി രൂപ രണ്ടാഴ്ചക്കകം നൽകണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. അതേസമയം രണ്ടാഴ്ചക്കകം ലഭിച്ചില്ലെങ്കിൽ കപ്പൽ ഹർജിക്കാരന് ലേലം ചെയ്യാമെന്നും ഹൈക്കോടതി വ്യക്തമാക്കി.




