ദില്ലി: അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മീഡിയ റൂം ഉടന്‍ തുറക്കില്ലെന്ന് ഹൈക്കോടതി. മീഡിയ റൂം ഇപ്പോള്‍ തുറന്നാല്‍ അത് രൂക്ഷമായ പ്രശ്‌നത്തിന് ഇടയാക്കും. ഈ മാസം 21 നകം ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും ഹൈക്കോടതി സുപ്രീംകോടതിയെ അറിയിച്ചു. കേരളത്തിലെ കോടതികളില്‍ മാധ്യമങ്ങള്‍ക്കുള്ള വിലക്ക് ചോദ്യം ചെയ്ത കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഈ നിലപാട്.
ഹരജി നേരത്തെ പരിഗണിച്ചപ്പോൾ ഹൈകോടതിയുടെ ആവശ്യം അംഗീകരിച്ച് രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. പ്രശ്ന പരിഹാരത്തിന് ഉന്നതതല ശ്രമങ്ങള്‍ നടക്കുകയാണെന്നാണ് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഹൈകോടതി സുപ്രീംകോടതിയെ അറിയിച്ചത്.
കേരള പത്രപ്രവര്‍ത്തക യൂണിയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലും, ഹൈകോടതിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി.ഗിരിയുമാണ് സുപ്രീംകോടതിയില്‍ ഹാജരായത്.




