യോഗിക്കെതിരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്ന് അറിയിച്ച് ഡോ. കഫീൽഖാൻ

ഡൽഹി : ഗോരഖ്പൂരിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മത്സരിക്കാൻ തയ്യാറാണെന്ന് ഡോക്ടർ കഫീൽ ഖാൻ അറിയിച്ചു. തന്നെ ആര് പിന്തുണച്ചാലും അവരുടെ പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരിക്കുന്നതിനായി പല പാർട്ടികളുമായും ചർച്ചകൾ നടത്തുന്നുണ്ട് എല്ലാം കൃത്യമായി വന്നാൽ മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദും ഗോരഖ്പൂരിൽ സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള തീരുമാനം നേരത്തെ അറിയിച്ചിരുന്നു. അതോടെ യുപിയിൽ ഒരു ത്രികോണ മത്സരത്തിന് കളം ഒരുങ്ങുകയാണ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലെ ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ ക്ഷാമത്തെ തുടർന്ന് നിരവധി കുട്ടികൾ മരിച്ചിരുന്നു. അന്ന് സ്വന്തംചെലവിൽ ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ച കഫീൽ ഖാൻ യോഗി സർക്കാരിന്റെ ശത്രു പാളയത്തിലായി. അന്നുമുതൽ കഫീൽ ഖാനെതിരെ നിരന്തരം യുപി സർക്കാർ പ്രതികാര നടപടികളുമായി രംഗത്തെത്തിയിരുന്നു.

അതേസമയം യോഗി ആദിത്യനാഥ് ആദ്യമായാണ് ഗോരഖ്പൂറിൽ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഗോരഖ്പൂറിൽ നിന്നും മാറി അയോധ്യയിലോ മധുരയിലോ യോഗി മത്സരിച്ചേക്കുമെന്ന് ആദ്യഘട്ടത്തിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ അവസാനഘട്ട സൂചനകൾ പ്രകാരം ഗോരഖ്പൂറിൽ നിന്ന് തന്നെ യോഗി മത്സരിക്കും. തുടർച്ചയായി യോഗി ലോക്സഭയിലെത്തിയത് ഗോരഖ്പൂരിൽ നിന്നാണ്.

Share news
error: Content is protected !!
Scroll to Top