പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിനെ കൊലപ്പെടുത്താന്‍ നേരത്തെയും പദ്ധതിയിട്ടിരിന്നുവെന്ന് പ്രതികളുടെ മൊഴി. ഈ മാസം 14ന് കൊലപ്പെടുത്താനായിരുന്നു പദ്ധതിയെന്ന് പ്രതികള്‍ മൊഴിയില്‍ പറയുന്നു.
നിജിന്‍ദാസിനെയും ആത്മജനെയും തേടിപ്പോയിരുന്നുവെന്നു കേസിലെ രണ്ടാം പ്രതി കെ.വി.വിമിന്‍ മൊഴി നല്‍കിയത്. വിമിന്റെ കുറ്റസമ്മത മൊഴിയിലാണ് ഗൂഢാലോചനയെ കുറിച്ചുള്ള വെളിപ്പെടുത്തല്‍.
കണ്ണൂര്‍ സിറ്റി അഡീ. എസ്പി പ്രിന്‍സ് എബ്രാഹമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. എട്ട് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. ഹരിദാസന്റെ കൊലപാതകത്തിന് കാരണം രാഷ്ട്രീയ വൈരാഗ്യമാണെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തിയതെന്നും കേസില്‍ പങ്കാളികളായ മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കണ്ണവം പൊലീസ് സ്റ്റേഷനിലെ സിപിഒ സുരേഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കേസില്‍ റിമാന്‍ഡിലുള്ള ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡന്റ് കെ.ലിജേഷിന്റെ അടുത്ത ബന്ധുവായ സുരേഷിനെ, ഫോണ്‍ കോള്‍ രേഖകള്‍ വച്ചാണു ചോദ്യം ചെയ്തത്. കൊലപാതകത്തിന് അര മണിക്കൂര്‍ മുമ്പ് ലിജേഷ് സുരേഷിനെ വിളിച്ചിരുന്നു. പാതിരാത്രി കോളില്‍ നാല് മിനിറ്റ് നേരം സംസാരിച്ചു. പിറ്റേന്ന് രാവിലെയും പ്രതി ലിജേഷ് ഈ നമ്പറിലേക്ക് വിളിച്ചു. അന്വേഷണ സംഘം ഫോണ്‍ സംഭാഷണത്തെ പറ്റി ചോദിച്ചപ്പോള്‍ സിപിഒ സുരേഷ് നിഷേധിക്കുകയാണ് ചെയ്തത്. നമ്പര്‍ മാറിയാണ് വിളിച്ചതെന്നാണ് ഇയാള്‍ പറഞ്ഞത്.
കേസില്‍ ഇതുവരെ നാലു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ബിജെപി മണ്ഡലം പ്രസിഡന്റും നഗരസഭാ കൗണ്‍സിലറുമായ ലിജേഷ് ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ലിജേഷിന് പുറമെ അമല്‍ മനോഹരന്‍, വിമിന്‍ കെവി, എം സുനേഷ് എന്നിവരാണ് അറസ്റ്റിലായത് ഗൂഢാലോചന കുറ്റം ചുമത്തിയാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. പിന്നാലെയാണ് കൊലയാളി സംഘത്തില്‍ പെട്ട വ്യക്തി എന്നു കരുതുന്ന നിജില്‍ പിടിയിലാവുന്നത്.
മത്സ്യത്തൊഴിലാളിയായ ഹരിദാസന്‍ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ വീട്ടുമുറ്റത്തുവെച്ചാണ് അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്.




