
പാചകത്തിന് വരുന്നവരും സഹായികളും ബ്രാഹ്മണരായിരിക്കണമെന്ന ഗുരുവായൂർ ദേവസ്വത്തിന്റെ വിവാദ ക്വട്ടേഷനെതിരെ പ്രതിഷേധം.
ഗുരുവായൂർ ക്ഷേത്രത്തിലെ 2022ലെ ഉത്സവത്തോടനുബന്ധിച്ച് ഭക്ഷണം ഉണ്ടാക്കുന്നതിനു ഗുരുവായൂർ ദേവസ്വം ബോർഡ് ക്ഷണിച്ച
കൊട്ടേഷൻ എതിരെയാണ് വ്യാപക പ്രതിഷേധം. പാചക പ്രവർത്തിക്കു വരുന്ന പാചകക്കാരും സഹായികളും ബ്രാഹ്മണർ ആയിരിക്കണമെന്ന വ്യവസ്ഥയാണ് വിവാദമായിരിക്കുന്നത്. കൊട്ടേഷനിൽ പറയുന്ന വ്യവസ്ഥ ജാതി വിവേചനം നടത്തുന്നതാണ് എന്നാണ് ആക്ഷേപം. ജനുവരി 17നാണ് കൊട്ടേഷൻ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസ് പുറത്തിറക്കിയത്. അവസാന തീയതി ഫെബ്രുവരി രണ്ടാം തീയതി ആണ് .
പ്രസാദ ഊട്ട്, പകര്‍ച്ച വിതരണം എന്നിവക്കാവശ്യമായ ഭക്ഷണം ഉണ്ടാക്കുന്നതിലേക്കായി ദേഹണ്ഡപ്രവര്‍ത്തി, പച്ചക്കറി സാധനങ്ങള്‍ മുറിച്ച് കഷ്ണങ്ങളാക്കല്‍, കലവറയില്‍ നിന്നും സാധനസാമിഗ്രികള്‍ അഊട്ടുപുരയിലേക്ക് എത്തിക്കല്‍, പാകം ചെയ്തവ വിതരണപന്തലിലേക്കും ബാക്കിവന്നവയും പാത്രങ്ങളും തിരികെ ഊട്ടുപുരയിലേക്ക് എത്തിക്കല്‍, രണ്ട് ഫോര്‍ക്ക് ലിഫ്റ്റ് സംവിധാനം ഏര്‍പ്പെടുത്തല്‍ ഉള്‍പ്പെടെ എല്ലാ പ്രവ്യത്തികള്‍ എന്നിവയ്ക്കാണ് ദേവസ്വം ക്വട്ടേഷന്‍ ക്ഷണിച്ചത്.
ഇതിനായി മുന്നോട്ട് വച്ചിട്ടുള്ള 13 നിബന്ധനകളില്‍ ഏഴാമതായാണ് ബ്രാഹ്‌മണര്‍ക്ക് മാത്രം എന്ന നിബന്ധന മുന്നോട്ട് വയ്ക്കുന്നത്. ക്വട്ടേഷന്‍ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്. എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍ ഉള്‍പ്പെടെ നോട്ടീസ് പങ്കുവച്ചുകൊണ്ട് വിമര്‍ശനം ഉയര്‍ത്തി രംഗത്തെത്തി. ദളിത് പൂജാരിമാരെ ഉള്‍പ്പെടെ ക്ഷേത്രങ്ങളിലേക്ക് നിയോഗിക്കുകയും നവോത്ഥാന മുന്നേറ്റങ്ങള്‍ എന്ന പേരില്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുമ്പോഴാണ് ഗുരുവായൂര്‍ ദേവസ്വം പാചകത്തിന് പോലും ജാതി വ്യക്തമാക്കി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.




