
വയനാട്: കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ അഞ്ചാം ദിവസമായ ഇന്നും തുടരും. ദുരന്തത്തില്‍ ഇതുവരെ 334 പേരാണ് മരിച്ചത്. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളും ഇതിനോടകം കണ്ടെടുത്തു. സര്‍ക്കാര്‍ കണക്കുകളനുസരിച്ച് 210 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതദേഹം ഇന്ന് പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. 206 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാകും ഇന്ന് തെരച്ചില്‍. റഡാറടമുള്ള ആധുനിക സംവിധാനങ്ങള്‍ തെരച്ചിലിന് എത്തിച്ചിട്ടുണ്ട്. 86 പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നുണ്ട്.
ഇന്നലെ റഡാര്‍ സിഗ്‌നല്‍ ലഭിച്ച സ്ഥലത്ത് രാത്രി വൈകിയും പരിശോധന നടത്തിയയെങ്കിലും ജീവന്റെ തുടിപ്പ് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഏറെ നേരത്തെ തിരച്ചില്‍ യാതൊന്നും കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ദൗത്യസംഘംദൗത്യം അവസാനിപ്പിക്കുകയായിരുന്നു. റഡാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയില്‍ നിന്നും ശ്വാസത്തിന്റെ സിഗ്‌നല്‍ ലഭിച്ചത്. മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും മാത്രം കണ്ടെടുത്തുകൊണ്ടിരുന്ന സാഹചര്യത്തിലാണ് തകര്‍ന്നു വീണ കെട്ടിടത്തിനകത്ത് എവിടെയോ ജീവന്റെ തുടിപ്പ് അവശേഷിക്കുന്നു എന്നൊരു സൂചന ലഭിച്ചത്. മുണ്ടക്കൈയില്‍ പൊളിഞ്ഞ് മണ്ണിലമര്‍ന്ന സ്ലാബുകള്‍ക്കും മണ്‍കൂനകള്‍ക്കുമിടയിലായിരുന്നു റഡാര്‍ സൂചന. ഇതിനടുത്ത് താമസിച്ച ഒരു കുടുംബത്തെയാകെ കാണാതായിരുന്നു. അവശിഷ്ടങ്ങള്‍ക്കടിയില്‍ ഇവരാരെങ്കിലുമായിരിക്കാമെന്ന പ്രതീക്ഷയോടെയായിരുന്നു പരിശോധന.
ഇരുള്‍ വീണപ്പോള്‍ തിരച്ചില്‍ അവസാനിപ്പിച്ച് ഇന്ന് രാവിലെ പുനരാരംഭിക്കാനായിരുന്നു പദ്ധതിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം വെളിച്ചമൊരുക്കി രാത്രി ഏറെ വൈകിയും പരിശോധന തുടര്‍ന്നു. ഫ്‌ലഡ് ലൈറ്റ് എത്തിച്ചായിരുന്നു പരിശോധന. എന്നാല്‍ 5 മണിക്കൂര്‍ നേരത്തെ തിരച്ചിലിലും മനുഷ്യജീവന്റേതായ യാതൊന്നും കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ദൗത്യം താല്‍കാലികമായി അവസാനിപ്പിക്കുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




