കരിപ്പൂര്‍ വിമാനത്താവളം പാട്ടത്തിന് കൊടുക്കുകയോ സ്വകാര്യവല്‍ക്കരിക്കുകയോ ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് ഗവണ്മെന്റ് പിന്തിരിയണം;ഇ ടി മുഹമ്മദ് ബഷീര്‍ എംപി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം പാട്ടത്തിനു കൊടുക്കുകയോ സ്വകാര്യവല്‍ക്കരിക്കുകയോ ചെയ്യുന്ന നീക്കത്തില്‍ നിന്ന് ഗവണ്മെന്റ് പിന്തിരിയണമെന്ന് ഇ. ടി മുഹമ്മദ് ബഷീര്‍ എം. പി കേന്ദ്ര വ്യോമയാന ജ്യോതിരാദിത്യ സിദ്ധ്യക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

ദേശീയ ധന സമ്പാദന പൈപ്പ് ലൈന്‍ പദ്ധതി പ്രകാരം കോഴിക്കോട് വിമാനത്താവളം പാട്ടത്തിനെടുക്കുകയോ സ്വകാര്യവല്‍ക്കരിക്കുകയോ ചെയ്യുമെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ആശങ്കയുളവാക്കുന്നതാണെന്നു അദ്ദേഹം പറഞ്ഞു.
വിമാനത്താവളത്തിന്റെ ഭാവി സാധ്യതകള്‍ക്ക് ഈ നീക്കം ഒട്ടും നല്ലതല്ല.

സംസ്ഥാനത്തെ പിപിപി മാതൃകയില്‍ നിര്‍മ്മിച്ച രണ്ടാമത്തെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളമായ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം കമ്മീഷന്‍ ചെയ്തിട്ടും കാലിക്കറ്റ് വിമാനത്താവളം ഉയര്‍ച്ചയുടെ പാതയിലാണ്.

2018-19 സാമ്പത്തിക വര്‍ഷത്തില്‍ 27,48,275 അന്താരാഷ്ട്ര യാത്രക്കാരും 6,12,579 ആഭ്യന്തര യാത്രക്കാരുമാണ് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സേവനം ഉപയോഗപ്പെടുത്തിയത്. 2017-18 ലെ സമാന കാലയളവിനെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ ഏഴ് ശതമാനം വര്‍ധനയുണ്ടായി. വിമാനത്താവളത്തിന്റെ മൊത്തം വരുമാനം 250 കോടിയാണ്, അതില്‍ ഗണ്യമായ ഭാഗവും ലാഭമായിരുന്നു. നിലവില്‍ വിമാനത്താവളത്തില്‍ 240 ജീവനക്കാരുണ്ട്.
മേല്‍പ്പറഞ്ഞ വസ്തുതകളുടെ വെളിച്ചത്തില്‍ പാട്ടത്തിനു കൊടുക്കുകയോ സ്വകാര്യവല്‍ക്കരിക്കുകയോ ചെയ്യുന്ന നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് ഇ. ടി മുഹമ്മദ് ബഷീര്‍ എം. പി ആവശ്യപ്പെട്ടു.

Share news
error: Content is protected !!
Scroll to Top