സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനെതിരെയുള്ള അവിശ്വാസ പ്രമേയം :ചട്ടങ്ങളില്‍ ഭേദഗതി

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റികളുടെ ചെയര്‍മാന്മാര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തിന്റെ വ്യവസ്ഥകളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് ഓപ്പണ്‍ ബാലറ്റ് മുഖാന്തരമായിരിക്കും. വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് പേരും ഒപ്പും രേഖപ്പെടുത്തേണ്ടതാണെന്നും ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയ ചര്‍ച്ചയെ തുടര്‍ന്ന് നടക്കുന്ന വോട്ടിംഗിന് പ്രത്യേക രീതി ചട്ടങ്ങളില്‍ നിഷ്‌കര്‍ഷിച്ചിരുന്നില്ല. ഇത് നിരവധി തര്‍ക്കങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും കാരണമാകുന്നുണ്ട്. അതൊഴിവാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍ക്കും, ഉപാധ്യക്ഷന്മാര്‍ക്കുമെതിരെയുള്ള അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടിംഗില്‍ അവലംബിച്ചു വരുന്ന തിരഞ്ഞെടുപ്പ് രീതി തന്നെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരുടെ കാര്യത്തിലും സ്വീകരിച്ച് നിയമഭേദഗതി വരുത്തുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ശുപാര്‍ശ പ്രകാരമാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.
കൂടാതെ, അവിശ്വാസം പാസ്സാകുന്നതിലൂടെ ഉണ്ടാകുന്ന ചെയര്‍മാന്റെ ഒഴിവ് സര്‍ക്കാരിനെയും, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെയും, തദ്ദേശ സ്ഥാപനത്തിന്റെ അധ്യക്ഷനെയും സെക്രട്ടറിയെയും യഥാസമയം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ അറിയിക്കേണ്ടതാണെന്നും ഭേദഗതി വരുത്തിയിട്ടുണ്ട്.

ചട്ടഭേദഗതിക്കനുസരിച്ച് നടപടിക്രമങ്ങളില്‍ മാറ്റം വരുത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top