‘ലിംഗ വ്യത്യാസമില്ലാത്ത ഇരിപ്പിടം’ ഒഴിവാക്കി; പാഠ്യപദ്ധതി പരിഷ്‌കരണ രേഖയിലെ ചോദ്യത്തില്‍ തിരുത്ത്; തീരുമാനം സ്വാഗതാര്‍ഹമാണെന്ന് സമസ്ത

തിരുവനന്തപുരം: ലിംഗസമത്വ വിവാദത്തിന് പിന്നാലെ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട കരട് സമീപന രേഖയിലെ ചോദ്യത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി. ക്ലാസ്സുകളില്‍ ലിംഗ വ്യത്യാസമില്ലാതെ ഇരിപ്പിട സൗകര്യങ്ങള്‍ ഒരുക്കേണ്ടതല്ലേ എന്ന ചോദ്യമാണ് തിരുത്തിയത്. ഇരിപ്പിടം എന്ന വാക്ക് ഒഴിവാക്കി സ്‌കൂള്‍ അന്തരീക്ഷം എന്ന് മാറ്റം വരുത്തി.

പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിനായി പുറത്തിറക്കിയ കരട് സമീപന രേഖയിലാണ് മാറ്റം വരുത്തിയത്. പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമൂഹ ചര്‍ച്ചക്ക് നല്‍കാന്‍ എസ്.സി.ആര്‍.ടി ആണ് കരട് സമീപന രേഖ പുറത്തിറക്കിയത്. ഇതിലാണ് ക്ലാസ്സുകളില്‍ ലിംഗവ്യത്യാസമില്ലാതെ ഇരിപ്പിടങ്ങള്‍ ഒരുക്കേണ്ടതിനെ കുറിച്ചുള്ള ചോദ്യമുള്ളത്.

ആണ്‍-പെണ്‍കുട്ടികളെ ഒരുമിച്ച് ഇരുത്തണമെന്ന നിര്‍ദ്ദേശനത്തിനെതിരെ വിമര്‍ശനം ഉയരുന്നതിന്റെ സാഹചര്യത്തിലാണ് വിദ്യാഭാസ വകുപ്പ് നിര്‍ദ്ദേശം തിരുത്തിയത്. മുസ്ലീം ലീഗ്, കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ ഇതിനെതിരേ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യത്തില്‍ തിരുത്തല്‍ വരുത്തിയത്.

അതേസമയം, പാഠ്യപദ്ധതി പരിഷ്‌കരണ കരടില്‍ മാറ്റം വരുത്താനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് സമസ്ത പ്രതികരിച്ചു. കൂടുതല്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രതികരിച്ചു.

Share news
error: Content is protected !!
Scroll to Top