ജി-20 ഉച്ചകോടി; ചൈനയുടെ ബെല്‍റ്റ് റോഡ് പദ്ധതിക്ക് ബദലായി ഇന്ത്യ- മധ്യേഷ്യ- യൂറോപ്പ് സാമ്പത്തിക ഇടനാഴി

ന്യൂഡല്‍ഹി: ചൈനയുടെ ‘ബെല്‍റ്റ് റോഡ് പദ്ധതി’ക്ക് ബദലായി ഇന്ത്യ-മധ്യേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് നേതാക്കള്‍. ജി-20 ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപനം നടത്തിയത്.

മൂന്നു മേഖലയെയും റെയില്‍-തുറമുഖ വഴികളിലൂടെ ബന്ധിപ്പിച്ച് വ്യാപാരം, ഈര്‍ജം, വൈദ്യുതി, അടിസ്ഥാനസൗകര്യ വികസനം തുടങ്ങി എല്ലാ മേഖലയിലും നിക്ഷേപം നടത്തും. അതേസമയം, പദ്ധതിക്കായി രാജ്യങ്ങള്‍ പണം ചെലവഴിക്കുന്നതില്‍ വ്യക്തതയില്ല. ഇന്ത്യ, യൂറോപ്യന്‍ യൂണിയന്‍, സൗദി അറേബ്യ, യുഎഇ, യുഎസ് തുടങ്ങിയ രാജ്യങ്ങള്‍ ധാരണപത്രവും ഒപ്പിട്ടു. സാമ്പത്തിക ഇടനാഴി അന്താരാഷ്ട്ര ഊര്‍ജസുരക്ഷയ്ക്ക് സംഭാവന നല്‍കുമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ വിശേഷിപ്പിച്ചു. ചരിത്രപരം എന്നായിരുന്നു ബൈഡന്റെ പ്രതികരണം.

പ്രധാന ഊര്‍ജ ഉല്‍പ്പാദനമേഖലയായ മധ്യേഷ്യന്‍ രാഷ്ട്രങ്ങളെയും യൂറോപ്പിനെയും ചൈന റോഡ്, റെയില്‍, കടല്‍ കണക്ടിവിറ്റിയിലൂടെ ബന്ധിപ്പിച്ചത് മേഖലയിലെ അമേരിക്കന്‍ താല്‍പ്പര്യങ്ങളെ വന്‍തോതില്‍ ബാധിച്ചിരുന്നു. മേധാവിത്വം വീണ്ടും ഉറപ്പാക്കുന്നതിന് ചൈനാ വിരുദ്ധ മുന്നണി കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി സാമ്പത്തിക ഇടനാഴി സാധ്യമാക്കാന്‍ മാസങ്ങളായി അമേരിക്ക സമ്മര്‍ദം ചെലുത്തുകയായിരുന്നു. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്ക് ഇടനാഴി ഗുണം ചെയ്യുമെന്നും ആഗോള വാണിജ്യത്തില്‍ മധ്യേഷ്യക്ക് നിര്‍ണായക പങ്ക് നല്‍കുമെന്നുമാണ് യുഎസ് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ഫിനര്‍ പറഞ്ഞത്.

അതേസമയം, പലസ്തീന്‍ വിഷയത്തില്‍ നയതന്ത്രബന്ധംപോലും സൗദി വിച്ഛേദിച്ച ഇസ്രയേലും പദ്ധതിയുടെ ഭാഗമാണ്. ഇടനാഴി മുന്‍നിര്‍ത്തി ഇരുരാജ്യങ്ങളുടെ ബന്ധം മെച്ചെപ്പെടുത്താമെന്നും അമേരിക്ക കണക്കുകൂട്ടുന്നുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top