സോഷ്യല്‍ മീഡിയവഴി വിദേശത്ത് ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ്; വള്ളിക്കുന്ന് സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ 2 പേര്‍ പോലീസ് പിടിയില്‍

പരപ്പനങ്ങാടി: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത രണ്ടുപേര്‍ പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായി. ന്യൂസിലാന്‍ഡില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശിയായ യുവാവില്‍ നിന്നും രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത രണ്ടുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാസര്‍കോട് മാലോത്ത് സ്വദേശിയായ കൊന്നക്കാട് കുന്നോലാ വീട്ടില്‍ ബിജേഷ് സ്‌കറിയ (30), ചെന്നൈ സ്വദേശിയായ പൊന്നമള്ളി തിരുവള്ളൂര്‍ പി ജി പി സ്ട്രീറ്റില്‍ താമസിക്കുന്ന മുഹമ്മദ് മുഹൈദ്ദീന്‍ (39) എന്നിവരാണ് പിടിയിലായത്.

പരപ്പനങ്ങാടി ഇന്‍സ്‌പെക്ടര്‍ ജിനേഷ് കെ ജെ യുടെ നിര്‍ദ്ദേശാനുസരണം സബ് ഇന്‍സ്‌പെക്ടര്‍ ബാബുരാജ് സിവില്‍ പോലീസ് ഓഫീസര്‍മാരായ രഞ്ജിത്ത്, മുജീബ് റഹ്‌മാന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഈ കേസിലെ പ്രതിയായ ബിജേഷ് സ്‌കറിയയെ കാസര്‍കോട് നിന്നും മുഹമ്മദ് മുഹൈദിനെ ചെന്നൈയില്‍ നിന്നുമാണ് പിടികൂടിയത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ആയ ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം എന്നീ മീഡിയം ഉപയോഗിച്ചുകൊണ്ട് പരസ്യം നല്‍കിക്കൊണ്ട് കാസര്‍ഗോഡ് സ്വദേശി ആണ് ഇവരില്‍ നിന്നും പണം കൈപ്പറ്റിയിട്ടുള്ളത്. തുടര്‍ന്ന് ഇയാളുടെ നിര്‍ദ്ദേശാനുസരണം മറ്റൊരു പ്രതിയായ ചെന്നൈ സ്വദേശിയായ മുഹയുദ്ദീന്റെ സ്ഥാപനത്തിലേക്ക് പരാതിക്കാരനെ ഇന്റര്‍വ്യൂ നടത്തുന്നതിനായി ചെന്നൈയിലേക്ക് വിളിപ്പിക്കുകയും ഇന്റര്‍വ്യൂ നടത്തുകയും ചെയ്യുകയുമായിരുന്നു.

ഈ പ്രതികള്‍ തന്നെ സംസ്ഥാനത്ത് പലസ്ഥലങ്ങളിലായി സമാനമായ രീതിയില്‍ കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുള്ളതായി മനസിലാക്കിയതിനെ തുടര്‍ന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത്ദാസ് ഐപിഎസ്, താനൂര്‍ ഡിവൈഎസ്പി വി വി ബെന്നി എന്നിവര്‍ അടിയന്തിരമായി പ്രതികളെ പിടികൂടുന്നതിനായി അന്വേഷണസംഘത്തെ നിയോഗിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ന്യൂസിലാന്‍ഡിലേക്ക് കൊണ്ടുപോകുന്നതിനായി ദുബായില്‍ വച്ച് മൂന്നുമാസത്തെ പരിശീലനം ഉണ്ടെന്നും ആ പരിശീലന കാലയളവില്‍ വരെ ശമ്പളം നല്‍കുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണ് ഉദ്യോഗാര്‍ത്ഥികളെ ഈ വലയില്‍ ഇവര്‍ കുരുക്കിയിട്ടുള്ളത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും പലസ്ഥലങ്ങളില്‍ നിന്നായി ഇവര്‍ പണം കൈപ്പറ്റിയിട്ടുള്ളതായ വിവരം ലഭിച്ചിട്ടുണ്ടെന്നും കേസ് സംബന്ധമായ മറ്റു നടപടികള്‍ ഊര്‍ജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top