എടപ്പാള്‍ മേല്‍പ്പാലം ഉദ്ഘാടനത്തിന് വഖഫ് സംരക്ഷണ സമ്മേളനത്തിന്റെ നാലിരട്ടി ആളുകള്‍; മന്ത്രിമാര്‍ക്കെതിരേ കേസെടുക്കുമോയെന്ന് അബ്ദുറബ്ബ്

കൊച്ചി: സാമൂഹിക അകലം പാലിക്കാതെ എടപ്പാള്‍ മേല്‍പ്പാലം ഉദ്ഘാടനത്തിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ ആളുകള്‍ തടിച്ചു കൂടിയതിനെതിരെ വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പി കെ അബ്ദുറബ്ബ്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച മന്ത്രിമാര്‍ക്കെതിരെ കേസെടുക്കുമോയെന്ന് അബ്ദുറബ്ബ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

പി.കെ. അബ്ദുറബ്ബിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കൃത്യമായ സാമൂഹിക അകലം പാലിക്കാതെ, കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണ്ണമായും ലംഘിച്ചുകൊണ്ട് എടപ്പാള്‍ മേല്‍പ്പാലം ഉത്ഘാടനം ചെയ്യുന്ന ഫോട്ടോയാണിത്. പുക്കിപ്പറമ്പില്‍ മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച വഖഫ് സംരക്ഷണ സമ്മേളനത്തിന്റെ നാലിരട്ടി ജനങ്ങള്‍ ഈ മേല്‍പ്പാലം ഉത്ഘാടനത്തില്‍ സാമൂഹിക അകലം പാലിക്കാതെ പങ്കെടുത്തിട്ടുണ്ട്.

പുക്കിപ്പറമ്പ് വഖഫ് സമ്മേളനത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചില്ലെന്നു പറഞ്ഞ് സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരെ
കേസെടുത്തവര്‍ ഈ പാലം ഉത്ഘാടനം ചെയ്ത പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, വഖഫ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍, കെ.ടി.ജലീല്‍ എംഎല്‍എ എന്നിവര്‍ക്കെതിരെ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കേസെടുക്കുമോ?

വിദേശത്തു നിന്നും ഒന്നും, രണ്ടും, പിന്നെ ബൂസ്റ്റര്‍ ഡോസുമെടുത്ത് നാട്ടില്‍ വരുന്ന പ്രവാസികള്‍ക്ക് ഒരാഴ്ച്ച ക്വോറന്റെയിന്‍ വിധിക്കുന്ന സര്‍ക്കാര്‍ തന്നെയാണ് ഒരു ഡോസെടുത്തവരും, ഒരു ഡോസും എടുക്കാത്തവരുമായ നാട്ടുകാരെ ഇങ്ങനെ പൊതുപരിപാടികള്‍ക്ക് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ കെട്ടിയെഴുന്നള്ളിക്കുന്നത്.

സംസ്ഥാന സര്‍ക്കാറിനും, സര്‍ക്കാറിനെ നിയന്ത്രിക്കുന്ന ബിജെപിക്കും, സിപിഎമ്മിനും എന്തുമാവാമെന്നായിരിക്കുന്നു. അവര്‍ക്കൊന്നും ബാധകമല്ലാത്ത കോവിഡ് പ്രോട്ടോകോള്‍, അതു മുസ്ലിം ലീഗിനും കോണ്‍ഗ്രസിനും,, സര്‍ക്കാറിനെ വിമര്‍ശിക്കുന്നവര്‍ക്കും നേരെ പ്രയോഗിക്കാനുള്ളതാണെങ്കില്‍ ജനം കയ്യും കെട്ടി നോക്കിയിരിക്കില്ല.

Share news
error: Content is protected !!
Scroll to Top