ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതാപഠനം സംഘം പരിശോധന തുടങ്ങി

മലപ്പുറം: ജില്ലയില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വിദഗ്ധ സംഘം പരിശോധന തുടങ്ങി. പത്ത് സംഘങ്ങളാണ് ജില്ലയില്‍ പരിശോധന നടത്തുന്നത്. രണ്ട് പേരാണ് ഒരു സംഘത്തിലുള്ളത്. നിലമ്പൂര്‍ താലൂക്കില്‍ മൂന്നും ഏറനാട് താലൂക്കില്‍ രണ്ടും മറ്റു താലൂക്കുകളില്‍ ഓരോ സംഘത്തെയുമാണ് നിയോഗിച്ചിട്ടുള്ളത്. മണ്ണിടിച്ചില്‍ സാധ്യതാ സ്ഥലങ്ങളില്‍ പരിശോധന നടത്തി ജില്ല കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ മേഖലകളില്‍ നിന്നും മാറിതാമസിപ്പിച്ചവരുടെ പുനരധിവാസം സംബന്ധിച്ചും സംഘം പരിശോധിക്കും. പൊതുജനങ്ങളില്‍ നിന്നും പരാതി ഉയര്‍ന്നതോ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ളതോ ആയ മേഖലകളെ കുറിച്ച് പഠനം നടത്തി വ്യക്തമായ ശുപാര്‍ശ സഹിതം സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജിയോളജി, സോയില്‍ സര്‍വ്വേ, സോയില്‍ കണ്‍സര്‍വേഷന്‍, ഭൂജല വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്.
കോട്ടക്കുന്നില്‍ പരിശോധന നടത്തി

മണ്ണിടിച്ചിലുണ്ടായ മലപ്പുറം കോട്ടക്കുന്നില്‍ വിദഗ്ധ സംഘം പരിശോധന നടത്തി. കോട്ടക്കുന്ന് പാര്‍ക്കിന് ചെരുവിലുള്ള 40 വീടുകളാണ് പരിശോധിച്ചത്. പരിശോധന റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് ഒരാഴ്ചയ്ക്കകം ജില്ല കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പാര്‍ക്കില്‍ രൂപപ്പെട്ട വിള്ളലിലൂടെ വെള്ളം ഇറങ്ങിയതാണ് മണ്ണിടിയാന്‍ കാരണമായത്. സ്വാഭാവിക നീര്‍ചാലുകളുടെ ഗതിമാറിയതും ദുരന്തത്തിന് കാരണമായെന്നാണ് സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. അസി. ജിയോളജിസ്റ്റ്മാരായ സുഭേഷ് തൊട്ടിയില്‍, ഗീതു കെ ബാലന്‍, സോയില്‍ കണ്‍സര്‍വര്‍വേഷന്‍ സര്‍വെയര്‍മാരായ കെകെ ജിനേഷ്. കെ വിപി മുഹമ്മദ് ഷുകൂര്‍, വില്ലേജ് ഓഫീസര്‍ ഷറിന്‍ മാത്യു, സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ എം സുഭാഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Share news
error: Content is protected !!
Scroll to Top