Section

malabari-logo-mobile

ജാഗ്രത തുടരണം, മുന്നറിയിപ്പുകള്‍ ഗൗരവമായി കാണണം;മുഖ്യമന്ത്രി

HIGHLIGHTS : തിരുവനന്തപുരം:മഴ കുറഞ്ഞതുകൊണ്ട് ജാഗ്രത കുറയാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒന്നുരണ്ടു ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്...

തിരുവനന്തപുരം:മഴ കുറഞ്ഞതുകൊണ്ട് ജാഗ്രത കുറയാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒന്നുരണ്ടു ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതുകൊണ്ട് രണ്ടുദിവസം കൂടി നല്ല ജാഗ്രത പുലര്‍ത്തണം. ദുരന്തനിവാരണ അതോറിറ്റിയുടെയും കാലാവസ്ഥാ കേന്ദ്രത്തിന്റെയും മുന്നറിയിപ്പുകള്‍ ഗൗരവത്തോടെ കാണണം.
കോഴിക്കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് ഇത് പ്രധാനമായും ദുരന്തമായി മാറിയിട്ടുള്ളത്. കനത്ത മഴയിലൂടെ വെള്ളം കയറിയുള്ള ദുരന്തത്തേക്കാള്‍ മഴയേല്‍പ്പിച്ച ആഘാതം ഉരുള്‍പൊട്ടലായി മാറിയെന്നതാണ് പൊതുവില്‍ കാണാനാവുന്നത്. ഉരുള്‍പൊട്ടല്‍മൂലമാണ് മരണസംഖ്യ വര്‍ധിച്ചത്.
ഈ ദുരന്തം പൊതുവെ നഗരപ്രദേശങ്ങളെയല്ല ബാധിച്ചിട്ടുള്ളത്. മറിച്ച് കുന്നുകളെയും അതുമായി ചേര്‍ന്നുനില്‍ക്കുന്ന താഴ്വാരങ്ങളെയുമാണ്. നഗരപ്രദേശങ്ങളിലും മറ്റും വെള്ളം കയറിവന്നാല്‍ കുറച്ച് സമയമെങ്കിലും ജനങ്ങള്‍ക്ക് മാറുന്നതിന് ലഭിക്കും. അവിടെ എത്തിപ്പെട്ട് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇടപെടാനും സാധിക്കും. വെള്ളം ഉയര്‍ന്നാലും ഉയര്‍ന്ന സ്ഥലങ്ങളില്‍ കയറി രക്ഷ പ്രാപിക്കാനുമുള്ള സാധ്യതകളും അതിലുണ്ട്. മലയോര മേഖലകളില്‍ ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ട് എന്നതുകൊണ്ട് അവിടെ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. എന്നാല്‍ മലയിടിച്ചില്‍ പെട്ടെന്ന് ഉണ്ടാകുന്നതാണ്. അപ്പോള്‍ അതില്‍ നിന്ന് തെന്നിമാറുക ഏറെ പ്രയാസകരവുമാണ്. അതുകൊണ്ടാണ് അത്തരം അപകടമേഖലകളില്‍ മുന്നറിയിപ്പ് കിട്ടിയാലുടന്‍ മാറാന്‍ ജനങ്ങള്‍ തയാറാവണം എന്ന് ആവര്‍ത്തിക്കുന്നത്. ഉദാഹരണമായി മലപ്പുറം നിലമ്പൂരിലെ അംബിട്ടാംപുട്ടിയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി. നൂറോളം വീടുകളാണ് ഒലിച്ചുപോയത്. എന്നാല്‍, ആള്‍ക്കാരെ ഒഴിപ്പിച്ചതിനാല്‍ അപകടമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, പ്രാദേശിക വളണ്ടിയര്‍മാര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, പൊലീസ്, ഫയര്‍ഫോഴ്സ് സംവിധാനങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. സമയബന്ധിതമായും ഏകോപിതമായും നടത്തിയ ഈ പ്രവര്‍ത്തനം കൊണ്ടാണ് ജലനിരപ്പ് ഉയര്‍ന്നതുമൂലമുള്ള അപായം പരമാവധി ഇല്ലാതാക്കാന്‍ കഴിഞ്ഞത്.
വടക്കന്‍ ജില്ലകളില്‍ 22 പിഡബ്ല്യുഡി റോഡുകള്‍ വെള്ളം കയറിയും മണ്ണിടിഞ്ഞും തടസ്സപ്പെട്ടിട്ടുണ്ട്. 21.6 ലക്ഷം വൈദ്യുതി കണക്ഷനുകളാണ് തകരാറിലായിട്ടുള്ളത്. 12 സബ്സ്റ്റേഷനുകളും പ്രവര്‍ത്തനരഹിതമായി.
തമിഴ്നാടിന്റെ ഷോളയാര്‍ ഡാം കനത്ത മഴമൂലം വെള്ളം നിറഞ്ഞിരിക്കുകയാണ്. അത് തുറന്നുവിടുമെന്നുള്ള മുന്നറിയിപ്പ് തമിഴ്നാട്ടില്‍നിന്നും വന്നിട്ടുണ്ട്. അങ്ങനെ വന്നാല്‍ ആ വെള്ളം പറമ്പിക്കുളത്തേക്കും തുടര്‍ന്ന് കേരളത്തിലെ പെരിങ്ങല്‍കുത്തിലേക്കും വരും. അങ്ങനെ വന്നാല്‍ ചാലക്കുടി പുഴയില്‍ വെള്ളം കയറാനുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണം.
രക്ഷാപ്രവര്‍ത്തനത്തിലും ക്യാമ്പുകള്‍ സജ്ജമാക്കുന്നതിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്‍കൈ അഭിനന്ദനീയമാണ്. പഞ്ചായത്ത്/നഗരസഭാ അംഗങ്ങളും അധ്യക്ഷന്‍മാരും ജീവനക്കാരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് മിക്ക സ്ഥലങ്ങളിലും ജനങ്ങളുടെ പ്രയാസം പരമാവധി കുറയ്ക്കാനാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!