
ന്യൂഡൽഹി : പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് (83) അന്തരിച്ചു. ഇന്ത്യയുടെ ആത്മാവിനെ തന്റെ ക്യാമറക്കണ്ണുകളിലൂടെ ലോകത്തിന് കാട്ടിക്കൊടുത്ത അപൂര്‍വ പ്രതിഭാശാലിയായിരുന്നു രഘു റായ്. 1984-ലെ ഭോപ്പാല്‍ ദുരന്തത്തിന്റെ ചിത്രങ്ങളാണ് രഘു റായിയെ ലോകശ്രദ്ധയിലെത്തിച്ചത്. ഭോപ്പാല്‍ ദുരന്തത്തിന്റെ ഭീകരതയും വേദനയും വിളിച്ചോതുന്ന രഘു റായിയുടെ കറുപ്പും വെളുപ്പും ചിത്രങ്ങള്‍ ലോകത്തെ പിടിച്ചുലച്ചു. ദുരന്തത്തില്‍ മരിച്ച ഒരു കുഞ്ഞിനെ അടക്കം ചെയ്യുന്ന ചിത്രം ചരിത്രത്തിലെ തന്നെ ഏറ്റവും വേദനയേറിയ ദൃശ്യങ്ങളിലൊന്നായി ഇന്നും നിലനില്ക്കുന്നു.
ഭാരതീയ ജീവിതത്തിന്റെ വൈവിധ്യങ്ങളായിരുന്നു രഘു റായിയുടെ പ്രധാന പ്രമേയങ്ങള്‍. മദര്‍ തെരേസ, ഇന്ദിരാഗാന്ധി, സത്യജിത് റേ, പണ്ഡിറ്റ് രവിശങ്കര്‍ തുടങ്ങിയവരുടെ ജീവിതം രഘു റായ് ക്യാമറയില്‍ പകര്‍ത്തി. തെരുവോരങ്ങള്‍, ഉത്സവങ്ങള്‍, ഗ്രാമീണ ജീവിതം എന്നിവയിലൂടെ ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതത്തിന്റെ നേര്‍ചിത്രം രഘു റായ് ലോകത്തിനു മുന്നിലെത്തിച്ചു. കാശിയും ഹിമാലയവും രഘു റായിയുടെ ലെന്‍സിലൂടെ പുതിയ അര്‍ത്ഥങ്ങള്‍ കണ്ടെത്തി. ലണ്ടനിലെ ടൈംസിൽ പ്രസിദ്ധീകരിച്ച ഹരിയാന ഗ്രാമത്തിലെ ഒരു കഴുതയുടെ ഫോട്ടോ, ഇന്ത്യയിലെ ദൃശ്യ കഥാഖ്യാനത്തിന് പുനർനിർവചനം നൽകാനുള്ള അദ്ദേഹത്തിന്റെ യാത്രയുടെ തുടക്കമായി. അവിടെ നിന്ന്, രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ചില നിമിഷങ്ങൾ അദ്ദേഹം രേഖപ്പെടുത്തി. ബംഗ്ലാദേശ് യുദ്ധം, അടിയന്തരാവസ്ഥ, ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന് മുമ്പ് പഞ്ചാബിൽ ഉടലെടുത്ത അനിശ്ചിതാവസ്ഥ തുടങ്ങി ആത്മീയവും രാഷ്ട്രീയവും ഇഴചേർന്ന കണ്ണുകളിലൂടെ അദ്ദേഹത്തിന്റെ ക്യാമറ ചലിച്ചു.
തുടർന്നുള്ള ദശകങ്ങളിൽ, ടൈം, ലൈഫ്, ദി ന്യൂയോർക്ക് ടൈംസ്, ന്യൂസ് വീക്ക്, ദി ന്യൂയോർക്കർ എന്നിവയിൽ അദ്ദേഹത്തിന്റെ രചനകൾ പ്രത്യക്ഷപ്പെട്ടു. അദ്ദേഹം 18-ലധികം പുസ്തകങ്ങൾ രചിച്ചു. വേൾഡ് പ്രസ് ഫോട്ടോയുടെ ജൂറിയിൽ മൂന്ന് തവണ സേവനമനുഷ്ഠിച്ചു, ലണ്ടൻ, പാരീസ്, ന്യൂയോർക്ക്, ടോക്കിയോ, സിഡ്നി എന്നിവിടങ്ങളിൽ പ്രദർശനം നടത്തി. ചുരുക്കം ചില പത്രപ്രവർത്തകർക്ക് മാത്രം ലഭിക്കുന്ന സൗഹൃദത്തോടെ അദ്ദേഹം ഇന്ദിരാഗാന്ധിയുടെ ഫോട്ടോ എടുത്തു. കൽക്കട്ടയിൽ മദർ തെരേസയോടൊപ്പം അദ്ദേഹം ദീർഘനേരം ചെലവഴിച്ചു. 1968-ലെ വസന്തകാലത്ത് ദി ബീറ്റിൽസ് എത്തിയപ്പോൾ അദ്ദേഹം മഹർഷി മഹേഷ് യോഗിയുടെ ആശ്രമത്തിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഛായാചിത്രങ്ങൾ ഒരു കാഴ്ച എന്നതിനപ്പുറം സഞ്ചരിച്ചു. അതിനെ അദ്ദേഹം “മരണത്തിന്റെ നിശബ്ദത” എന്ന് വിശേഷിപ്പിച്ചു.
1942ല്‍ ഇന്നത്തെ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ ജനിച്ച രഘു റായ് സിവില്‍ എന്‍ജിനീയറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1965ല്‍ 23-ാം വയസിലാണ് ഫോട്ടോഗ്രഫിയിലേക്ക് തിരിയുന്നത്. 1966-ല്‍ ദി സ്റ്റേറ്റ്സ്മാനിലാണ് തുടക്കം. പിന്നീട് സണ്‍ഡേ മാഗസിന്റെയും ‘ഇന്ത്യ ടുഡേ’ മാഗസിനിന്റെയും ഫോട്ടോ എഡിറ്ററായി പ്രവര്‍ത്തിച്ചു. 1977-ല്‍ ലോകപ്രശസ്ത ഫോട്ടോഗ്രാഫി കൂട്ടായ്മയായ ‘മാഗ്നം ഫോട്ടോസി’ലേക്ക് ഇതിഹാസ ഫോട്ടോഗ്രാഫര്‍ ഹെന്റി കാര്‍ട്ടിയര്‍ ബ്രെസണ് രഘു റായിയെ നാമനിര്‍ദ്ദേശം ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു രഘു റായ്. ഫോട്ടോഗ്രഫി മേഖലയിലെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളും രഘു റായ് നേടിയിട്ടുണ്ട്. 1972ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




