30 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ പ്രിയപ്പെട്ട അധ്യാപികയെ വിമാനത്തിനുള്ളില്‍ കണ്ടുമുട്ടി ഫ്‌ലൈറ്റ് അറ്റന്‍ഡന്റ്- വീഡിയോ

നീണ്ട 30 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ പ്രിയപ്പെട്ട അധ്യാപികയെ അവിചാരിതമായി നേരില്‍ കണ്ടപ്പോള്‍ പരിസരം മറന്ന് അധ്യാപികയുടെ അരികിലേക്ക് ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് ഓടിയടുക്കുന്നതും കണ്ടുമുട്ടിയതിലെ സന്തോഷം പ്രകടിപ്പിക്കുന്നതിന്റെയും മനോഹര ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.

ഒക്ടോബര്‍ അഞ്ച്-ലോക അധ്യാപകദിനത്തിലായിരുന്നു കാനഡയിലെ ഫ്ളൈറ്റ് അറ്റന്‍ഡന്റായാ ലോറയുടെയും അവരുടെ പ്രിയ അധ്യാപികയായിരുന്ന ഒ. കോണലിന്റെയും കണ്ടുമുട്ടല്‍. വിമാനത്തിനുള്ളിലെ മുഴുവന്‍ യാത്രക്കാര്‍ക്കും മുന്‍പിലും തന്റെ ജീവിതത്തില്‍ പ്രിയപ്പെട്ട അധ്യാപിക ചെലുത്തിയ സ്വാധീനത്തെ കുറിച്ച് വാചാലയായതിനുശേഷമാണ് അവര്‍ വിമാനത്തിന്റെ മധ്യഭാഗത്തായി ഇരിക്കുന്ന അധ്യാപികയ്ക്കരികിലേക്ക് ഇരുകൈകളും നീട്ടിപ്പിടിച്ച് ഓടിയത്. ആരാണ് അവളുടെ പ്രിയപ്പെട്ട ടീച്ചര്‍ എന്നറിയാന്‍ വിമാനത്തിലുള്ള യാത്രക്കാരെല്ലാം ആകാംക്ഷയോടെ നോക്കുന്നതും വീഡിയോയില്‍ കാണാം.

തന്റെ എക്കാലത്തെയും പ്രിയ അധ്യാപികയായിരുന്നു കോണല്‍ എന്നും 1990-നു ശേഷം അവരെ താന്‍ കണ്ടിട്ടില്ലെന്നും ലോറ പറയുന്നു. തന്റെ പ്രിയപ്പെട്ട ശിഷ്യയെ കണ്ടപ്പോള്‍ അധ്യാപികയും ഇരുകൈകളും നീട്ടി അവളെ ആലിംഗനം ചെയ്തു. വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും കയ്യടികളോടെയാണ് ഈ സുന്ദര മുഹൂര്‍ത്തത്തിന് സാക്ഷികളായത്.

വിമാനത്തിനുള്ളിലെ മറ്റൊരു ജീവനക്കാരനാണ് വീഡിയോ പകര്‍ത്തിയത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകള്‍ ഇട്ടത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ ഈ വീഡിയോ നിരവധി ആളുകള്‍ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തു.

Share news
error: Content is protected !!
Scroll to Top