മംഗളൂരുവിലെ മത്സ്യസംസ്‌കരണ ശാലയിലെ മാലിന്യടാങ്കില്‍ വീണ് അഞ്ച് തൊഴിലാളികള്‍ മരിച്ചു

മംഗളൂരുവിലെ തോക്കൂരില്‍ മത്സ്യ സംസ്‌കരണ ശാലയിലെ മാലിന്യടാങ്കില്‍ വീണ് അഞ്ച് തൊഴിലാളികള്‍ മരിച്ചു. മാലിന്യസംസ്‌കരണ ടാങ്കിലേക്ക് വീണ തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അഞ്ച് പേര്‍ മരണപ്പെട്ടത്. പശ്ചിമ ബംഗാള്‍ സ്വദേശികളായ സമീയുള്ള ഇസ്ലാം , ഉമര്‍ ഫാറൂഖ് , നിസാമുദ്ധീന്‍ സയ്ദ് , മിര്‍സുല്‍ ഇസ്ലാം, സറാഫത്ത് അലി എന്നിവരാണ് മരിച്ചത്. ഗുരുതരമായ പരിക്കുകളോടെ അജന്‍ അലി, കരീബുള്ള, അഫ്തല്‍ മാലിക് എന്നിവരെ മംഗളൂരു എജെ ആശുപത്രിയില്‍ പ്രവേശിപിച്ചു.

ബജ്പെ പ്രത്യേക സാമ്പത്തിക മേഖലയിലെ ഫാക്ടറിയിലാണ് ഞായറാഴ്ച്ച രാത്രി വൈകിയാണ് അപകടം. ടാങ്കിലെ മാലിന്യങ്ങള്‍ വൃത്തിയാക്കാന്‍ ശ്രമിക്കുന്നതിനിടെ സമീറുള്ള വിഷവാതകം ശ്വസിച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഇയാളെ രക്ഷപ്പെടുത്താല്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍ പെട്ടത്.

തൊഴിലാളികള്‍ക്ക് യാതൊരു വിധ സുരക്ഷ സംവിധാനങ്ങളും ഒരുക്കാതെയാണ് ജോലി ചെയ്യിക്കുന്നതെന്ന് ഫാക്ടറി സന്ദര്‍ശിച്ച ഡിസിപി ഹരിറാം ശങ്കര്‍ പറഞ്ഞു. മാനേജര്‍ റൂബി ജോസഫ് ഉള്‍പെടെ നാല് പേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തു. മരിച്ചവരുടെ മൃതദേഹം ഏജെ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Share news
error: Content is protected !!
Scroll to Top