118 മെട്രിക് ടണ്‍ ഓക്സിജനുമായി ആദ്യ ഓക്സിജന്‍ എക്സ്പ്രസ് കേരളത്തിലെത്തി

കൊച്ചി: കേരളത്തിലേക്കുള്ള ആദ്യ ഓക്സിജന്‍ എക്സ്പ്രസ് ട്രെയിന്‍ കൊച്ചിയിലെത്തി. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വല്ലാര്‍പാടത്ത് ഓക്സിജനുമായുള്ള ട്രെയിന്‍ എത്തിയത്.

118 മെട്രിക് ടണ്‍ ഓക്സിജനാണ് എത്തിച്ചത്. ഡല്‍ഹിയിലേക്ക് അനുവദിച്ചിരുന്ന ഓക്സിജനാണ് കേരളത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ ഓക്സിജന്റെ ആവശ്യം കുറഞ്ഞതിനാല്‍ ഒഡീഷയിലെ കലിംഗനഗര്‍ ടാറ്റാ സ്റ്റീല്‍ പ്ലാന്റില്‍ നിന്ന് അനുവദിച്ച ഓക്സിജന്‍ കേന്ദ്രം കേരളത്തിലേക്ക് അയക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

വിദേശത്ത് ഇറക്കുമതി ചെയ്ത പ്രത്യേക കണ്ടെയ്നര്‍ ടാങ്കറുകളിലാണ് ഓക്സിജന്‍ നിറച്ച് കൊണ്ടുവരുന്നത്. വല്ലാര്‍പാടത്ത് വെച്ച് ഫയര്‍ഫോഴ്സിന്റെ മേല്‍നോട്ടത്തില്‍ ടാങ്കര്‍ ലോറികളില്‍ നിറച്ച് വിവിധ ജില്ലകളിലേക്ക് അയക്കും.

ഡല്‍ഹിയില്‍ ഓക്സിജന്‍ പ്രതിസന്ധിയില്ലെന്നും മറ്റു സംസ്ഥാനങ്ങള്‍ക്ക് ഓക്സിജന്‍ എത്തിക്കാന്‍ ഇനി സംസ്ഥാനത്തിന് കഴിയുമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നു. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് ഫലപ്രദമായെന്നും കേസുകള്‍ കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേരളത്തില്‍ ഓക്സിജന്‍ ശേഖരത്തിന്റെ അളവ് കുറഞ്ഞതിനാല്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് ഓക്സിജന്‍ നല്‍കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തോട് ഓക്സിജന്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

Share news
error: Content is protected !!
Scroll to Top