ബിഹാറില്‍ മകന്റെ മൃതദേഹം വിട്ടുകിട്ടാന്‍ കൈക്കൂലി കൊടുക്കാന്‍ ഭിക്ഷ യാചിച്ച് കുടുംബം

ബിഹാറിലെ സമസ്തിപൂരില്‍ സദറിലെ സര്‍ക്കാരാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന തങ്ങളുടെ മകന്റെ മൃതദേഹം വിട്ടുകിട്ടാന്‍ വൃദ്ധദമ്പതികള്‍ തെരുവില്‍ ഭിക്ഷ യാചിക്കുകയാണ്. ആശുപത്രി ജീവനക്കാരന്‍ അമ്പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനേത്തുടര്‍ന്ന് ഈ കുടുംബം തെരുവില്‍ നടന്ന് ഭിക്ഷ യാചിക്കുകയാണ്.

സമസ്തിപൂര്‍ സ്വദേശികളായ മഹേഷ് ഥാക്കൂറും ഭാര്യയുമാണ് ബിഹാറിലെ തെരുവുകളില്‍ ഭിക്ഷ തേടി നടക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ഈ ദമ്പതികളുടെ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തത് ആയിരക്കണക്കിന് പേരാണ്.

കുറച്ച് ദിവസം മുമ്പ് ഇവരുടെ മകനെ കാണാതാകുകയായിരുന്നു. പിന്നീട് ആശുപത്രിയില്‍ നിന്ന് ഒരു അജ്ഞാതമൃതദേഹം കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞ് ഒരു ഫോണ്‍ കോള്‍ കിട്ടി. അവിടെ എത്തി മകന്റെ മൃതദേഹം ഞങ്ങള്‍ തിരിച്ചറിഞ്ഞു. എല്ലാ നടപടികള്‍ക്കും ശേഷം മകന്റെ മൃതദേഹം ഏറ്റുവാങ്ങി അവസാനച്ചടങ്ങുകള്‍ക്കായി കൊണ്ടുപോകാന്‍ ഒരുങ്ങുമ്പോഴാണ് ആശുപത്രിയിലെ ഒരു ജീവനക്കാരന്‍ തങ്ങളോട് അന്‍പതിനായിരം രൂപ കൈക്കൂലി ചോദിച്ചത് – വൃദ്ധദമ്പതികള്‍ പറയുന്നു. ”ഞങ്ങള്‍ പാവപ്പെട്ട മനുഷ്യരാണ്. ഇത്രയും പണം ഞങ്ങളെവിടെ നിന്ന് കൊടുക്കാനാണ്?”, മഹേഷ് ഥാക്കൂര്‍ ചോദിക്കുന്നു.

സംഭവം പരിശോധിക്കുമെന്നും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തുമെന്നും കടുത്ത നടപടി തന്നെ സ്വീകരിക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു. ”ഉത്തരവാദികളായവരെ കണ്ടെത്തും. ഒരു തരത്തിലും ഇതിന് ഉത്തരവാദികളായവരെ വെറുതെവിടില്ല. ഇത് മനുഷ്യത്വത്തിന് തന്നെ അപമാനമാണ്”, സമസ്തിപൂര്‍ സദര്‍ ആശുപത്രിയിലെ സിവില്‍ സര്‍ജനായ ഡോ. എസ് കെ ചൗധരി വ്യക്തമാക്കി.

ബിഹാറിലെ സദര്‍ ആശുപത്രിക്കെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ഇവിടെ മിക്ക ജീവനക്കാരും കരാര്‍ ജോലിക്കാരാണ്. ഇവര്‍ക്ക് കൃത്യമായി ശമ്പളം കൊടുക്കുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. അതിനാല്‍ത്തന്നെ ഇത്തരത്തില്‍ പല കാര്യങ്ങളും നടത്തിക്കൊടുക്കാന്‍ ആശുപത്രിയിലെ ജീവനക്കാര്‍ രോഗികളോടും കൂട്ടിരിപ്പുകാരോടും മരിച്ചവരുടെ ബന്ധുക്കളോടും ഒക്കെ പണം ചോദിക്കുന്നുവെന്ന പല ആരോപണങ്ങളും ഇതിന് മുമ്പും ഉയര്‍ന്നിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top