രാജ്യത്തെ ആദ്യ സോളോഗമി വിവാഹം ഗുജറാത്തില്‍; പൂജാരി പിന്മാറി, സ്വയം താലി ചാര്‍ത്തി, സിന്ദൂരമണിഞ്ഞു; യുവതി സ്വയം വിവാഹിതയായി

രാജ്യത്തെ ആദ്യ സോളോഗമി വിവാഹം ഗുജറാത്തില്‍ വച്ച് നടന്നു. വിവാഹിതയായ ക്ഷമ ബിന്ദുവിന്റെ വീട്ടില്‍ വച്ചാണ് ചടങ്ങ് നടന്നത്. ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാല്‍, വിവാഹത്തിനെതിരെ ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നതോടെ ചടങ്ങുകള്‍ നടത്താനിരുന്ന പൂജാരി പിന്മാറി. ഇതോടെയാണ് യുവതി വീട്ടില്‍ വച്ച് വിവാഹ ചടങ്ങുകള്‍ ഒറ്റയ്ക്ക് നടത്തിയത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ക്ഷമ ബിന്ദു ചടങ്ങുകളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു.

”ഒടുവില്‍ ഞാനും സുമംഗലിയായി. ഒരുപാട് സന്തോഷം തോന്നുന്നു.” നെറ്റിയില്‍ സിന്ദൂരവും കഴുത്തില്‍ താലിയുമായി വിവാഹവസ്ത്രത്തില്‍ തിളങ്ങിനിന്ന 24-കാരി ക്ഷമ പറഞ്ഞു. കല്യാണത്തിന് മുമ്പ് ഹല്‍ദി, മെഹന്തി ചടങ്ങുകളെല്ലാം കുടുംബാംഗങ്ങളും അയല്‍വാസികളും സുഹൃത്തുക്കളും ചേര്‍ന്ന് ഉത്സവമാക്കി. 40 മിനിട്ട് നീണ്ടുനിന്ന വിവാഹച്ചടങ്ങാണ് നടന്നത്. കല്യാണച്ചെറുക്കനും പൂജാരിയും ഇല്ല എന്നതൊഴിച്ചാല്‍ ആചാരപ്രകാരമുള്ള അനുഷ്ഠാനങ്ങളൊക്കെയും വീട്ടില്‍വെച്ചുനടത്തിയ വിവാഹത്തിനുണ്ടായിരുന്നു.

ജൂണ്‍ 11നാണ് വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ വിവാഹത്തിനെതിരെ രംഗത്തെത്തിയതോടെ വിവാഹം രണ്ട് ദിവസം നേരത്തെ ആക്കുകയായിരുന്നു. വിവാഹം മുടക്കാനുള്ള ശ്രമം നടന്നെങ്കിലോ എന്ന ഭയം കാരണമാണ് ചടങ്ങുകള്‍ നേരത്തെ നടത്തിയത്. ക്ഷമയുടെ വിവാഹം ഹിന്ദുമത വിശ്വാസത്തിനെതിരാണെന്നും ഹിന്ദു മതത്തിലെ ജനസംഖ്യ കുറയാന്‍ കാരണമാവുമെന്നും വഡോദരയിലെ മുന്‍ ഡെപ്യൂട്ടി മേയറും ബിജെപി നേതാവുമായ സുനിത ശുക്ല പറഞ്ഞിരുന്നു. ഭ്രാന്തിന്റെ അതിര്‍വരമ്പത്തെത്തിയതിന്റെ ഉദാഹരണമാണിതെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് മിലിന്ദ ഡിയോറയുടെ പ്രതികരണം.

Share news
error: Content is protected !!
Scroll to Top