‘കള്ളക്കേസ് എന്നുവരെ പ്രചരണമുണ്ടായി’; അന്തിമഫലം വരെ പോരാടുമെന്നും ഭാവന

ജീവിതത്തെ കീഴ്‌മേല്‍ മറിച്ച സംഭവങ്ങളാണ് ഉണ്ടായത് വളരെ ബുദ്ധിമുട്ടേറിയ യാത്രയിലാണെന്ന് നടി ഭാവന. വനിതാ ദിനവുമായി ബന്ധപ്പെട്ട് ‘വി ദ വിമെന്‍ ഓഫ് ഏഷ്യ’ കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് നടത്തുന്ന ‘ഗ്ലോബല്‍ ടൗണ്‍ ഹാള്‍’ പരിപാടിയില്‍ പങ്കെടുത്താണ് ഭാവനയുടെ പ്രതികരണം. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തിന്റെ ചോദ്യങ്ങള്‍ക്കാണ് ഭാവന മറുപടി പറഞ്ഞത്. അന്തിമഫലം കാണും വരെ പോരാട്ടം തുടരുമെന്നും അറിയിച്ചു.

അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഏറെ വേദനിപ്പിച്ചുവെന്നും,വളര്‍ത്തു ദോഷമാണെന്ന് പറഞ്ഞുപഴിച്ചവരും ഉണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റായ പലവാര്‍ത്തകളും പ്രചരിപ്പിച്ചവരും ഉണ്ടായിട്ടുണ്ടെന്നും,കഴിഞ്ഞ 5 വര്‍ഷത്തെ യാത്ര ഏറെ കഠിനമായതായിരുന്നുവെന്നും ഭാവന തുറന്നു പറഞ്ഞു.

ഭാവനയുടെ പ്രതികരണം

ഇരയില്‍ നിന്ന് അതിജീവിതയിലേക്കായിരുന്നു ആ യാത്ര. അഞ്ച് വര്‍ഷത്തെ യാത്ര ബുദ്ധിമുട്ട് ഏറിയതായിരുന്നു. കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ കേസിന്റെ വിശദാംശം പറയുന്നില്ല. ഡബ്ല്യുസിസി ധൈര്യം നല്‍കി. എനിക്കൊപ്പം നിന്നവര്‍ക്ക് നന്ദി. ഞാന്‍ പോരാടും. ചെയ്തത് ശരിയെന്ന് തെളിയിക്കും. എനിക്ക് എന്റെ മാന്യത തിരിച്ചുകിട്ടണം. വ്യക്തിപരമായി ഇപ്പോഴും ഭയത്തിലാണ്. പക്ഷേ അത് എന്തിനെന്ന് കൃത്യമായ ഉത്തരമില്ല.

കോടതിയില്‍ 15 ദിവസം പോയി. സമൂഹ മാധ്യമങ്ങളില്‍ എനിക്കെതിരെ ഉണ്ടായ നെഗറ്റീവ് പ്രചരണം വേദനിപ്പിച്ചു. വ്യക്തിപരമായ തകര്‍ന്നുപോയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. എനിക്ക് ഇത് മതിയായി എന്ന് ഒരു ഘട്ടത്തില്‍ സുഹൃത്തുക്കളോട് പറഞ്ഞു. തൊഴില്‍ നിഷേധിക്കപ്പെട്ട സാഹചര്യം ഉണ്ടായി. എന്നാല്‍ കുറച്ചുപേര്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ ഞാനത് വേണ്ടെന്നുവച്ചു, ഭാവന പ്രതികരിച്ചു.

 

Share news
error: Content is protected !!
Scroll to Top