കനത്ത ചൂടില്‍ മത്സ്യ ലഭ്യത കുറഞ്ഞു:മത്സ്യത്തൊഴിലാളികള്‍ തീരാ ദുരിതത്തില്‍

മോഹന്‍ ചാലിയം
ചാലിയം: കൊടും ചൂടില്‍ മത്സ്യ ലഭ്യത തീരെ കുറഞ്ഞതോടെ ജീവിതം വഴി മുട്ടിയ നിലയിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍.

കനത്ത ചൂടില്‍ മത്സ്യങ്ങള്‍ ഒന്നാകെ ആഴക്കടലിലേക്ക് നീങ്ങിയതാണ് മത്സ്യ ലഭ്യത തീരെ കുറയാന്‍ കാരണം.

50 നോട്ടിക്കല്‍ മൈല്‍ അകലേക്ക് മത്സ്യങ്ങള്‍ കൂട്ടത്തോടെ നീങ്ങിയിട്ടുണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

ജീവിത പ്രാരബ്ധങ്ങള്‍ക്കിടയില്‍ കടം വാങ്ങിയും മറ്റും കടലില്‍ പോകുന്ന മത്സ്യതൊഴിലാളികള്‍ ഇന്ധന ചിലവു പോലും ലഭിക്കാതെയാണ് കടലില്‍ നിന്നുംതരിച്ചു പോരുന്നത്.

ചാലിയം ഫിഷ്‌ലാന്റിംഗ് സെന്ററില്‍ നിന്നും എഞ്ചിന്‍ ഘടിപ്പിച്ച ഇരുപതിലധികം വലിയ വള്ളങ്ങളും മുന്നൂറോളം ചെറിയ ഫൈബര്‍ വള്ളങ്ങളും ഒഴുക്കു വല ഉപയോഗിക്കുന്ന നൂറോളം വള്ളങ്ങളും സ്ഥിരമായി മത്സ്യ ബന്ധനത്തിന് പോകാറുണ്ട്.

വന്‍ തുക മുടക്കി വാങ്ങിയ വള്ളങ്ങള്‍ മിക്കവയും ഇപ്പോള്‍ തീരത്ത് നങ്കൂരമിട്ട് കിടക്കുകയാണ്.

അഞ്ഞൂറോളം വള്ളങ്ങള്‍ മത്സ്യ ബന്ധനത്തിനു പോയിരുന്ന ചാലിയം ഫിഷ് ലാന്റിംഗ് സെന്ററില്‍ നിന്നും വളരെ കുറച്ച് വള്ളങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കടലിലിറക്കുന്നത്.

കൊടും ചൂടില്‍ മണിക്കൂറുകളോളം കടലില്‍ ചിലവഴിച്ചിട്ടും ഇന്ധനച്ചിലവിന്റെ കാശു പോലും കിട്ടാതെ തിരിച്ചു പോരുന്ന മത്സ്യത്തൊഴിലാളികള്‍, ഇത്ര വലിയ പ്രതിസന്ധി അടുത്ത കാലത്തൊന്നും നേരിട്ടിട്ടില്ലെന്നാണ് പറയുന്നത്.

മത്സ്യ ലഭ്യത കുറഞ്ഞതോടെ അനുബന്ധ കച്ചവടങ്ങളും കുറഞ്ഞു . ഐസ് ഉല്പാദനവും ഗണ്യമായി കുറഞ്ഞു.

ഈയിടെ ചാലിയം ഫിഷ് ലാന്റിംഗ് സെന്ററിലുണ്ടായ വന്‍ തീപിടുത്തം കാരണം മത്സ്യത്തൊഴിലാളികള്‍ക്ക് വന്‍ നഷ്ടം സംഭവിച്ചിരുന്നു.

മത്സ്യ മേഖലക്കായി വരള്‍ച്ച ദുരിതാശ്വാസ പാക്കേജ് അനുവദിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെടുന്നു.

മത്സ്യ മേഖല വറുതിയിലാണ്. കടുത്ത ചൂടു കാരണം മത്സ്യ ബന്ധനത്തിന് പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ തൊഴില്‍ നഷ്ട വേതനം അനുവദിക്കണമെന്നും മത്സ്യതൊഴിലാളികള്‍ ആവശ്യപ്പെടുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top