സ്‌കൂള്‍ തുറക്കാന്‍ വിപുലപദ്ധതി; തയ്യാറെടുപ്പ് ഒക്ടോബര്‍ പതിനഞ്ചിനകം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ തുറക്കുന്നതിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ വിദ്യാഭ്യാസവകുപ്പ് ആരംഭിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം 23ന് ചേരും. എത്ര വിദ്യാര്‍ഥികളെ ക്ലാസിലിരുത്താം, കോവിഡ് പ്രതിരോധം ഉറപ്പാക്കാന്‍ എന്തുചെയ്യണം തുടങ്ങിയവയും ചര്‍ച്ച ചെയ്യും. ആരോഗ്യം, പൊലീസ്, തദ്ദേശം തുടങ്ങിയ വകുപ്പുകളുമായി ആലോചിച്ച് പ്രാഥമിക നിര്‍ദേശം മന്ത്രി യോഗത്തില്‍ അവതരിപ്പിക്കും.

ആരോഗ്യ മന്ത്രി വീണാ ജോര്‍ജുമായും പ്രാഥമിക ചര്‍ച്ച നടത്തി. തീരുമാനം ഒക്ടോബര്‍ 15നു മുമ്പ് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. മുന്നൊരുക്കത്തിന് പൊതുജനപിന്തുണയും അഭ്യര്‍ഥിച്ചിട്ടുണ്ട്.

സംസ്ഥാന– ജില്ലാ തലങ്ങളിലും യോഗം ചേരും. ആരോഗ്യവിദഗ്ധര്‍, കലക്ടര്‍മാര്‍ എന്നിവരുമായും ചര്‍ച്ച നടത്തും. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റുംവിധമുള്ള ക്രമീകരണമാണ് നടത്തുക. മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹ്യ അകലം എന്നിവ ഉറപ്പിക്കലും കുട്ടികള്‍ യാത്ര ചെയ്യുന്ന വാഹനങ്ങളില്‍ പാലിക്കേണ്ട കാര്യങ്ങളും ഉള്‍പ്പെടുന്നതാകും ക്രമീകരണം. വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചിച്ചു തന്നെയാണ് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയതെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച മാധ്യമവാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

 

 

Share news
error: Content is protected !!
Scroll to Top