ലഹരിക്കെതിരെ മലപ്പുറം ജില്ലയില്‍ ശക്തമായ നടപടിയുമായി എക്സൈസ്

മലപ്പുറം: ലഹരിക്കെതിരെ ജില്ലയില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി എക്സൈസ്. ലഹരി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും ഉപഭോഗവും തടയുന്നതിനായുള്ള നടപടികളുടെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജില്ലയിലെ വിവിധ ഇടങ്ങളിലായി 265 കേസുകള്‍ എക്സൈസ് രജിസ്റ്റര്‍ ചെയ്തു.ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി 211 കേസുകളിലായി 723.69 കിലോഗ്രാം കഞ്ചാവ്, 25 കേസുകളിലായി 75 കഞ്ചാവ് ചെടികള്‍, 11 കേസുകളിലായി 85.29 ഗ്രാം എം.ഡി.എം.എ, ഏഴ് കേസുകളിലായി 3457 ഗ്രാം ഹാഷിഷ് ഓയില്‍, ഓരോ കേസുകളായി 0.077 ഗ്രാം എല്‍.എസ്.ഡി, 0.021 ഗ്രാം കൊക്കയ്ന്‍, രണ്ട് ഗ്രാം ചരസ്, 6.302 ഗ്രാം ഹെറോയ്ന്‍ എന്നിവയാണ് ജില്ലയിലെ വിവിധ ഇടങ്ങളില്‍ വ്യത്യസ്ത കേസുകളിലുമായി എക്സൈസ് വിഭാഗം പിടിച്ചെടുത്തത്.

ലഹരി വ്യാപനം തടയാന്‍ വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിച്ചതായും ശക്തമായ നടപടികള്‍ തുടരുമെന്നും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എസ്.ഉണ്ണികൃഷ്ണന്‍ നായര്‍ പറഞ്ഞു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായുള്ള നടപടികളാണ് ജില്ലയില്‍ എക്സൈസ് സ്വീകരിക്കുന്നത്.

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിനായി വിമുക്തി മിഷന്റെ നേത്യത്വത്തില്‍ ബോധവല്‍കരണ-പുനരധിവാസ പ്രവര്‍ത്തനങ്ങളും തുടരുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും വനിതാ കമ്മീഷനും യുവജന ക്ഷേമ സമിതിയും ചേര്‍ന്ന് വാര്‍ഡ് തല ജാഗ്രതാ സമിതികളും സജീവമാക്കിയിട്ടുണ്ട്.

ഡെപ്യൂട്ടി കമീഷണറുടെ നേത്യത്വത്തില്‍ ജില്ലയില്‍ തിരൂരങ്ങാടി, തിരൂര്‍, പൊന്നാനി, നിലമ്പൂര്‍, മഞ്ചേരി, പെരിന്തല്‍മണ്ണ, എക്സൈസ് എന്‍ഫോസ്മെന്റ് ആന്റ് ആന്റി നേര്‍ക്കോട്ടിക്‌സ് സ്പെഷ്യല്‍ സ്‌ക്വാഡ് മലപ്പുറം ഉള്‍പ്പടെയുള്ള എക്സൈസ് സര്‍ക്കിളുകളിലും നിലമ്പൂര്‍, പെരിന്തല്‍മണ്ണ, കാളികാവ്, മലപ്പുറം, മഞ്ചേരി, പരപ്പനങ്ങാടി, തിരൂര്‍, കുറ്റിപ്പുറം, പൊന്നാനി എന്നീ ഒന്‍പത് റേഞ്ചുകളിലും വഴിക്കടവിലെ ചെക്ക്പോസ്റ്റും കേന്ദ്രീകരിച്ചാണ് ജില്ലയില്‍ എക്സൈസിന്റെ പ്രവര്‍ത്തനം.

 

 

Share news
error: Content is protected !!
Scroll to Top