ബസില്‍ കൊടുത്തുവിട്ട ആഭരണങ്ങള്‍ തട്ടിയെടുത്ത ജീവനക്കാര്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട്ടു നിന്ന് അരിക്കോട്ടേക്ക് ബസില്‍ കൊടുത്തുവിട്ട അഞ്ച് ലക്ഷത്തിലധികം രൂപ വിലവരുന്ന 61 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ അരീക്കോട്ടെ ജ്വല്ലറി ഉടമയ്ക്ക് കൊടുക്കാതെ തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍. ചെറുവാടി സ്വദേശി അര്‍ഷാദ് (36), പാഴൂര്‍ സ്വദേശി മുഹമ്മദ് റിഷാദ് (18) എന്നിവരെയാണ് ടൗണ്‍ അസി. കമീഷണര്‍ അഷറഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും കസബ പൊലിസും ചേര്‍ന്ന് പിടികൂടിയത്.

ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഏഴ് പവനിലധികം വരുന്ന ആഭരണങ്ങള്‍ നിര്‍മിച്ച് അരിക്കോട്ടേക്ക് പോവുകയായിരുന്ന ബസ് ക്ലീനറുടെ കൈവശം കൊടുത്തു. ക്ലീനര്‍ ആഭരണം ബസിലെ കണ്ടക്ടറുടെ കൈവശം കൊടുത്ത് മറ്റൊരു ബസില്‍ കയറി പുവ്വാട്ടുപറമ്പ് ഇറങ്ങി.

ബസ് അരിക്കോട് എത്തിയപ്പോള്‍ ജ്വല്ലറി ജീവനക്കാരന്‍ സ്വര്‍ണാഭരണം ചോദിച്ചപ്പോള്‍ ഞങ്ങളുടെ കൈവശം കിട്ടിയില്ല എന്ന് പറഞ്ഞൊഴിഞ്ഞു. ഇതോടെ ജ്വല്ലറി ഉടമസ്ഥര്‍ കസബ പൊലീസില്‍ പരാതി നല്‍കി. ബസ് ജീവനക്കാരെ വിശദമായി ചോദ്യംചെയ്തതോടെയാണ് സ്വര്‍ണമെടുത്ത കാര്യം സമ്മതിച്ചത്. സ്വര്‍ണം ബസില്‍ രഹസ്യമായി സൂക്ഷിച്ച സ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top