ഈദ് മുബാറക്

സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വം വിളിച്ചോതുന്ന ഒരു ബലി പെരുന്നാള്‍ കൂടി വന്നെത്തിയിരിക്കുന്നു. കോവിഡ് കാലഘട്ടത്തിലെ അതിജീവനത്തിന്റെ പെരുന്നാള്‍.

ബക്രീദ് എന്ന പേരില്‍ അറിയപ്പെടുന്ന ബലിപെരുന്നാള്‍ ദിവസത്തെ അറബിയില്‍ ഈദുല്‍ അദ്ഹ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇന്ത്യയില്‍ ഇസ്ലാം മതവിശ്വാസികള്‍ ഇന്നാണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ഇസ്ലാമിലെ അഞ്ചുപ്രധാനപ്പെട്ട പുണ്യ കര്‍മ്മങ്ങളിലൊന്നായി ഹജ്ജിന്റെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ നിര്‍വവ്വഹിക്കപ്പെടുന്ന ദിവസം കൂടിയാണ് ബലിപെരുന്നാള്‍. ഇത് ആഘോഷിക്കുന്നത് ഇസ്ലാമിക് കലണ്ടറിലെ ദുല്‍ഹജ്ജ് ദിവസത്തിലെ പത്താമത്തെ ദിവസത്തിലാണ്. ഈ വര്‍ഷം ജൂലൈ 21 നാണ് ദുല്‍ഹജ്ജ് പത്ത്. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജൂലൈ 20 നാണ് ബക്രീദ് ആഘോഷിച്ചത്. ചെറിയപെരുന്നാള്‍ ശവ്വാല്‍ മാസത്തിലെ ആദ്യത്തെ ദിവസമാണ് ആചരിക്കുന്നത്.

ആത്മസമര്‍പ്പണത്തിന്റെ ആഘോഷം എന്ന് വിശേഷിപ്പിക്കുന്ന ബലിപെരുന്നാളിന്റെ ചരിത്രം പറയുന്നതിങ്ങനെയാണ് ;പ്രവാചകനായ ഇബ്രാഹിം നബിക്ക് ഒരുപാട് നാളുകള്‍ മക്കള്‍ ഇല്ലാതിരിക്കുകയും, പിന്നീട് പുത്രന്‍ ജനിക്കുമ്പോള്‍ ആദ്യപുത്രനായ ഇസ്മയില്‍നെ ദൈവത്തിന്റെ കല്‍പ്പന പ്രകാരം ബലികൊടുക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. അതിലൂടെ ദൈവപരീക്ഷണത്തെ വിജയിക്കുകയും ബലിനല്‍കുന്ന സമയത്ത് ദൈവദൂതന്‍ വരികയും ഇസ്മയിലിന്റെ സ്ഥാനത്ത് ആടിനെവെക്കുകയും ചെയ്യുന്നു. ഈ സംഭവത്തിന്റെ ഓര്‍മ്മ പുതുക്കലാണ് ബലിപെരുന്നാള്‍. ഈശ്വര പ്രീതിക്കുവേണ്ടി മനുഷ്യനെ ബലിനല്‍കരുതെന്ന സന്ദേശം കൂടിയാണ് ഇത് മുന്നോട്ട് വെക്കുന്നത്.

ബലികഴിക്കപ്പെട്ട ആടിനെ മൂന്നായി ഭാഗിക്കുകയും അതില്‍ ഒരുവിഹിതം ബലിനല്‍കിയവര്‍ക്കുംമറ്റു രണ്ട് ഭാഗങ്ങള്‍ ബന്ധുമിത്രാദികള്‍ക്കും പാവപ്പെട്ടവര്‍ക്കും നല്‍കുന്നു. 400 ഗ്രാം സ്വര്‍ണത്തേക്കാള്‍ കൂടുതലുള്ള ഓരോ മുസ്ലിം ബലിനല്‍കണമെന്നാണ് നിയമം. ഇത് ഒരാള്‍ക്ക് അല്ലാഹുവിനോടുള്ള പരിപൂര്‍ണ്ണ സമര്‍പ്പണത്തിന്റെ ലക്ഷണമായി കണക്കാക്കപ്പെടുന്നു.

മുസ്ലിം വിഭാഗങ്ങള്‍ ഈ ദിവസം പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയും സ്വാദിഷ്ടമായ ഭക്ഷണങ്ങള്‍ തയ്യാറാക്കുകയും ഗൃഹസന്ദര്‍ശനം നടത്തുകയും ചെയ്യും. എന്നാല്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വളരെ ലളിതമായ ചടങ്ങുകളാണ് ഇത്തവണയും നടത്തുക.

 

Share news
error: Content is protected !!
Scroll to Top