ഇ-വായനയുടെ കാലത്തും പുസ്തകങ്ങള്‍ ആത്മസുഹൃത്ത് – മന്ത്രി മഞ്ഞളാംകുഴി അലി

majalam kuzi aliമലപ്പുറം:ഇ – വായനയ്ക്ക് പ്രസക്തിയുള്ള കാലത്തും ഏത് അര്‍ധ രാത്രിയിലും സുഹൃത്താവുക അച്ചടി പുസ്തകങ്ങള്‍  മാത്രമാണെന്ന് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. ഇന്‍ഫര്‍മേഷന്‍-പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് നടപ്പാക്കുന്ന ‘സ്‌നേഹവര്‍ഷം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലാന്‍ഡ് റവന്യൂ കമ്മീഷനറായ എം.സി. മോഹന്‍ദാസിന് മലപ്പുറം ജില്ലാ കലക്ടറായിരിക്കെ സംയോജിത ശിശുവികസന സേവന പദ്ധതി പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ഏകോപനം നടത്തിയതിന് ലഭിച്ച അവാര്‍ഡ് തുകയായ 25,000 രൂപയ്ക്കുള്ള പുസ്തകങ്ങള്‍ പെരിന്തല്‍മണ്ണ സായ് സ്‌നേഹതീരം ഹോസ്റ്റലിന് കൈമാറിയാണ് മന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. നഗരസഭാ ചെയര്‍ പേഴ്‌സന്‍ നിഷി അനില്‍ രാജ് അധ്യക്ഷയായിരുന്നു. ലാന്‍ഡ് റവന്യൂ കമ്മീഷനര്‍ എം.സി മോഹന്‍ദാസ് മുഖ്യാതിഥിയായി.
താഴേക്കോട്, മങ്കട പഞ്ചായത്തുകളിലെ ആദിവാസി കോളനികളിലെ 45 കുട്ടികളാണ് സായ് സ്‌നേഹതീരം ഹോസ്റ്റലില്‍ താമസിച്ച് തൊട്ടടുത്തുള്ള സ്‌കൂളുകളില്‍ പഠനം നടത്തുന്നത്. ഇവര്‍ക്ക് ആവശ്യമായ ബൗദ്ധിക സൗകര്യങ്ങള്‍ ഒരു വര്‍ഷത്തിനകം ഒരുക്കുന്നതിന് ഇന്‍ഫര്‍മേഷന്‍ – പബ്‌ളിക് റിലേഷന്‍സ് വകുപ്പ് നടപ്പാക്കുന്ന ‘സ്‌നേഹവര്‍ഷം’ പദ്ധതിയുടെ ആദ്യ ഘട്ടമായാണ് പുസ്തകങ്ങള്‍ കൈമാറിയത്.
ഇ-വായനയ്ക്ക് പരിമിതികളുണ്ടെന്നും അച്ചടിച്ച പുസ്തകങ്ങള്‍ക്ക് മാത്രമേ ആത്മ സുഹൃത്താവാന്‍ കഴിയൂ എന്ന നിലപാടാണ് ഇ -വായനയെ കുറിച്ച് മുഖ്യപ്രഭാഷണം നടത്തിയ നെടുമങ്ങാട് ഗവ. കോളെജ് അസി. പ്രഫസര്‍ എസ്.കെ ബീനാകൃഷ്ണനും അഭിപ്രായപ്പെട്ടത്. ഇ. വായനയിലെ നല്ല വശങ്ങള്‍ മാത്രം ഉള്‍ക്കൊള്ളണമെന്നും ബീനാകൃഷ്ണന്‍ പറഞ്ഞു.
സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കും സാക്ഷരതാമിഷന്റെ വായനാസ്വാദന കുറിപ്പ് മത്സര വിജയികള്‍ക്കുമുള്ള സമ്മാനം വിതരണം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി സുലഭ, പി.എന്‍ പണിക്കര്‍ വിജ്ഞാന്‍ വികാസ് കേന്ദ്രം ജില്ലാ പ്രസിഡന്റ് കെ. ജാഫര്‍, സന്നദ്ധ പ്രവര്‍ത്തകന്‍ കെ.ആര്‍ രവി, സാക്ഷരതാ മിഷന്‍ കോഡിനേറ്റര്‍ അബ്ദുല്‍ റഷീദ്, എന്നിവര്‍ സംസാരിച്ചു. വായനാവാരത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ – പബ്‌ളിക് റിലേഷന്‍സ് വകുപ്പും സാക്ഷരതാ മിഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

Share news
error: Content is protected !!
Scroll to Top