മലപ്പുറത്ത് വന്‍ മയക്ക്മരുന്ന് വേട്ട

മലപ്പുറം: എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌പെഷല്‍ ആന്റി നര്‍ക്കോട്ടിക്‌സ് സ്‌പെഷല്‍ സ്‌ക്വാഡ് മലപ്പുറം നഗരത്തിലും കൂട്ടിലങ്ങാടി കൊളപ്പറമ്പിലും നടത്തിയ പരിശോധനയില്‍ എംഡിഎംഎയുടെ 232 പാക്കറ്റുകള്‍ (63.12 ഗ്രാം), എട്ട് എല്‍എസ്ഡി സ്റ്റാമ്പുകള്‍, 11 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയുമായി രണ്ട് യുവാക്കളെ പിടികൂടി. മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

പാണക്കാട് പൈത്തിനിപറമ്പ് മൊടയന്‍ കാടന്‍ വീട്ടില്‍ സല്‍മാന്‍ ഫാരിസ് (24), കൂട്ടിലങ്ങാടി വില്ലേജില്‍ കൊളപ്പറമ്പ് ദേശത്ത് കളത്തിങ്ങല്‍ വീട്ടില്‍ മുഹമ്മദ് നൗഷീന്‍ (23) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച പകല്‍ മലപ്പുറം നഗരത്തില്‍ നടത്തിയ പരിശോധനയിലാണ് സല്‍മാന്‍ ഫാരിസിനെ പിടികൂടിയത്. കാറില്‍നിന്ന് 138 പാക്കറ്റ് (30.12 ഗ്രാം) എംഡിഎംഎ മയക്കുമരുന്ന് കണ്ടെടുത്തു. തുടരന്വേഷണത്തില്‍ കൂട്ടാളി മുഹമ്മദ് നൗഷീലിനെ കുറിച്ച് വിവരം ലഭിച്ചു. നൗഷീലിനെ കൂട്ടിലങ്ങാടിയിലെ വീട്ടിലെത്തി പിടികൂടി. 94 പാക്കറ്റ് (33 ഗ്രാം) എംഡിഎംഎ യും എട്ട് എല്‍എസ്ഡി സ്റ്റാമ്പുകള്‍ (0.1291 ഗ്രാം), 11 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ വീട്ടില്‍നിന്ന് കണ്ടെടുത്തു.

മുഹമ്മദ് നൗഷീന്‍ ഗോവ, ബംഗളൂരു എന്നിവിടങ്ങളില്‍നിന്ന് കൊറിയര്‍ മുഖേന വരുത്തുന്ന മയക്കുമരുന്നുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രണ്ടുംപേരും വില്‍പ്പന നടത്തുകയായിരുന്നുവെന്ന് എക്‌സൈസ് പറയുന്നു.സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോടൊപ്പം ഇന്റലിജന്‍സ് വിഭാഗം പ്രിവന്റീവ് ഓഫീസര്‍ ടി. ഷിജുമോന്‍ , പ്രശാന്ത് പി.കെ, സിവില്‍ എക്‌സൈസ് ഓഫീവര്‍മാരായ പ്രഭാകരന്‍ പള്ളത്ത്, അനീഷ്‌കുമാര്‍ .പി ,ജിനുരാജ് .കെ, അലക്‌സ് .എ, സജി പോള്‍ , വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സലീന കെ.പി ,ജിഷ. വി , ഡ്രൈവര്‍ സന്തോഷ് കുമാര്‍ . എം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

 

 

Share news
error: Content is protected !!
Scroll to Top